കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം ഉൾപ്പെടെ ചർച്ച ചെയ്ത എൻസിപി നിർവാഹക സമിതി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരേയും മന്ത്രിക്കെതിരേയും ഉയർന്നതു രൂക്ഷവിമർശനം.
യോഗത്തിന്റെ തുടക്കത്തിൽ തോമസ് ചാണ്ടി വിഷയം ചർച്ച ചെയ്യാൻ സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്റർ അനുവദിച്ചില്ല. സംഘടനാപരമായ വിവിധ അജൻഡകൾ പരിഗണിക്കുന്നതിനിടെ മലബാറിൽനിന്നുള്ള നേതാക്കളാണു വിവാദവിഷയം എടുത്തിട്ടത്.
വിമർശനങ്ങൾ യോഗത്തെ ബഹളമയമാക്കി.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ ആരംഭിച്ച നിർവാഹക സമിതി യോഗത്തിന്റെ തുടക്കത്തിൽ തന്നെ മാധ്യമങ്ങളെ നിർത്തേണ്ടിടത്തു നിർത്തണമെന്നു ചില നേതാക്കൾ പറഞ്ഞു. മാധ്യമങ്ങളിലൂടെയും മറ്റും മന്ത്രിക്ക് അനുകൂലമായി പ്രസിഡന്റ് സംസാരിക്കുന്നതു സംബന്ധിച്ചും വിമർശനമുയർന്നു. പാർട്ടിയാണു മന്ത്രിയെ നിയമിച്ചതെന്നും തീരുമാനം ഉണ്ടാകുന്നതവരെ മന്ത്രിക്കൊപ്പം എല്ലാവരും ഉറച്ചുനിൽക്കണമെന്നും എതിർശബ്ദം ഉണ്ടാകരുതെന്നും പീതാംബരൻ മാസ്റ്റർ ആവശ്യപ്പെട്ടു.
അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടെന്നു വ്യക്തമാക്കിയ അംഗങ്ങളിൽ ചിലർ തോമസ് ചാണ്ടി ഒരു നിമിഷംപോലും മന്തി സ്ഥാനത്ത് തുടരരുതെന്നും ഹൈക്കോടതിയുടെ വിമർശനങ്ങൾ ഗൗരവത്തിൽ എടുക്കണമെന്നും ആവശ്യപ്പെട്ടു.
മന്ത്രി പാർട്ടിയെ നാണംകെടുത്തിയെന്നും വിമർശനമുണ്ടായി. പാർട്ടിയുടെ മന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല പ്രസിഡന്റ് എന്ന നിലയിൽ തനിക്കുണ്ടെന്നു വ്യക്തമാക്കിയ പീതാംബരൻ മാസ്റ്റർ, അല്ലെങ്കിൽ പ്രസിഡന്റുപദം രാജിവയ്ക്കുന്നതാണ് നല്ലതെന്നും പറഞ്ഞു.
ബഹളം മൂർച്ഛിച്ചതോടെ അനാവശ്യചർച്ചകൾ വേണ്ടെന്നു പറഞ്ഞു പ്രസിഡന്റ് യോഗം പിരിച്ചുവിടുകയായിരുന്നു. യോഗത്തിനുശേഷം പുറത്തിറങ്ങിയ നേതാക്കളിൽ ഇക്കാര്യത്തിലുള്ള അമർഷം പ്രകടമായിരുന്നു.
ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിട്ടും മന്ത്രിയുടെ രാജിക്കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനം കൈക്കൊള്ളാത്തതിൽ ഇവർ രോഷം പ്രകടിപ്പിച്ചു. യോഗ തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും പരസ്യമായി പറയാനാകില്ലെന്നും മുതിർന്ന നേതാവ് എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.
തോമസ് ചാണ്ടി വിവാദം : വാഗ്വാദങ്ങളിൽ മുങ്ങി എൻസിപി യോഗം
12:51 AM Nov 15, 2017 | Deepika.com