കൊച്ചി: സർക്കാരിനെതിരേ ഒരു മന്ത്രിക്കെങ്ങനെയാണു ഹർജി നൽകാനാവുമെന്നതു മനസിലാവുന്നില്ലെന്നും ഇതു കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും ഹൈക്കോടതി. തനിക്കു മുഖ്യമന്ത്രിയിലും സർക്കാരിലും മന്ത്രിസഭയിലും വിശ്വാസമില്ലെന്നാണു മന്ത്രി തോമസ് ചാണ്ടിയുടെ ഹർജിയിൽനിന്നു വ്യക്തമാകുന്നത്. മന്ത്രിയെ അയോഗ്യനാക്കാൻ മതിയായ കേസാണിതെന്നും കോടതി വ്യക്തമാക്കി.
ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കവെയാണ് ഇതു സംബന്ധിച്ച നിരീക്ഷണം കോടതി നടത്തിയത്. താൻ മന്ത്രിയാണെന്നു വ്യക്തമാക്കുന്ന ഹർജിക്കാരൻ ചീഫ് സെക്രട്ടറിയേയും സർക്കാരിനെയും ഒന്നും രണ്ടും എതിർകക്ഷികളാക്കിയിട്ടുണ്ട്. കളക്ടർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ഏതൊരു പൗരനും ഹർജി നൽകാം. ഇവിടെ മന്ത്രിയാണു ഹർജിക്കാരൻ. സർക്കാരിനെതിരേ ഒരു മന്ത്രിക്കെങ്ങനെ ഹർജി നൽകാനാവും. ഇത്തരമൊരു നടപടി ഇന്ത്യയിലൊരു കോടതിയിലുമുണ്ടായിട്ടില്ല.
കളക്ടറുടെ റിപ്പോർട്ടിലെ രണ്ടുവരി പരാമർശം നീക്കി കളങ്കരഹിതനാകാൻ നൽകിയ ഹർജിയാണിത്. കോടതിയുടെ മേൽ കുറ്റം ചാരി രക്ഷപ്പെടാനാണു ശ്രമിക്കുന്നത്. ഇവിടെ കളക്ടർ നൽകിയ റിപ്പോർട്ടാണു ചോദ്യം ചെയ്യുന്നത്. കളക്ടർ സർക്കാരിനു നൽകിയ റിപ്പോർട്ടിനുമേൽ കോടതിക്കു പ്രവർത്തിക്കാനാവില്ല. കേസിന്റെ മെറിറ്റിലേക്കു കടക്കാതെ കോടതി ഹർജി നിലനിൽക്കുമോയെന്നാണു പരിശോധിക്കുന്നത്.
ഹൈക്കോടതിയിൽ ഫുൾകോർട്ടിന്റെ തീരുമാനം (മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട സമിതി) ഇതിൽ അംഗമായ ഒരു ജഡ്ജി ചോദ്യം ചെയ്യുന്നതുപോലെയാണിത്.
തോമസ് ചാണ്ടി ഹർജി നൽകുകയല്ല ഉചിതമായ ഫോറത്തെ സമീപിക്കുകയാണു വേണ്ടത്. മന്ത്രിയെന്ന നിലയിൽ ഹർജി നൽകാനാവില്ല. മുൻമന്ത്രിയെന്ന നിലയിൽ സാധ്യമാണെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.
മന്ത്രിയെ അയോഗ്യനാക്കാൻ മതിയായ കേസ്: ഹൈക്കോടതി
12:43 AM Nov 15, 2017 | Deepika.com