തിരുവനനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി എ. പത്മകുമാർ എക്സ് എംഎൽഎയെയും അംഗമായി സിപിഐയിലെ കെ.പി. ശങ്കർ ദാസിനെയും നിയമിക്കാൻ തീരുമാനം. ഇവരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും.
ദേവസ്വം ഓർഡിനൻസ് ബിൽ ഇന്നലെ ഗവർണർ പി. സദാശിവം ഒപ്പുവച്ചതോടെയാണ് പുതിയ പ്രസിഡന്റിന്റെയും അംഗത്തിന്റെയും നിയമനം സംബന്ധിച്ച തീരുമാനം വേഗത്തിലായത്. പുതിയ പ്രസിഡന്റ് ഇന്ന് അധികാരമേൽക്കും.
ആറന്മുള കീച്ചംപറന്പിൽ കുടുംബാംഗമായ പത്മകുമാർ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. 1991 - 95 കാലയളവിൽ കോന്നി എംഎൽഎ ആയിരുന്നു. ആറന്മുള പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ലെജി എം. കുറുപ്പ്. മക്കൾ: ജയശ്രീ, ജയശങ്കർ, ജയസൂര്യ. മരുമകൻ: നിഷാദ് നാരായണൻ.
എഐടിയുസി നേതാവാണ് തിരുവനന്തപുരം സ്വദേശിയായ ശങ്കർദാസ്.നിലവിലുള്ള ദേവസ്വം അംഗം കെ. രാഘവൻ തുടരും. നിലവിലെ പ്രസിഡന്റിനേയും അംഗത്തെയും ഒഴിവാക്കുന്നതിനു ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമായി വെട്ടിച്ചുരുക്കിയ സർക്കാർ ഓർഡിനൻസിൽ കഴിഞ്ഞ ദിവസം ഗവർണർ വിശദീകരണം തേടിയിരുന്നു.
സർക്കാർ നല്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ പി. സദാശിവം ഇന്നലെ ഓർഡിനൻസിൽ ഒപ്പുവച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടെത്തിയാണ് ഗവർണർക്കു വിശദീകരണം നൽകിയത്.
പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റും അജയ് തറയിൽ അംഗവുമായ ദേവസ്വം ബോർഡ് രണ്ടു വർഷം കാലാവധി തികയ്ക്കുന്നതിന്റെ തലേ ദിവസമാണ് ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമാക്കി കുറച്ചുകൊണ്ടുള്ള ഓർഡിനൻസ് സർക്കാർ കൊണ്ടുവന്നത്.
ഭരണസമിതിയില്ലാതെ മണ്ഡലവ്രതക്കാലം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വിശദീകരണത്തിൽ ഗവർണർ ചോദിച്ചിരുന്നു.
എ. പത്മകുമാർ തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും
12:43 AM Nov 15, 2017 | Deepika.com