കൊട്ടിയൂർ: കസ്തൂരിരംഗൻ റിപ്പോർട്ടിനെത്തുടർന്ന് കൊട്ടിയൂരിൽ സംഘർഷം അരങ്ങേറിയിട്ടു നാലു വർഷം കഴിഞ്ഞിട്ടും കേസുകൾ പിൻവലിക്കാമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല. 2013 നവംബർ 14നായിരുന്നു കൊട്ടിയൂർ ചുങ്കക്കുന്നിൽ ജനകീയ പ്രതിഷേധം ഉയർന്നത്.
ചുങ്കക്കുന്നിനടുത്ത് മാടത്തിൻകാവിൽ വനത്തോടുചേർന്ന സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്നു മണ്ണ് ശേഖരിക്കുകയും മരങ്ങളുടെ എണ്ണമെടുക്കുകയും ചെയ്ത സംഘത്തെ നാട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശപ്രകാരമെത്തിയ ബംഗളൂരുവിൽനിന്നുള്ള അഞ്ചംഗ സംഘത്തെയാണ് തടഞ്ഞത്. തുടർന്ന് പ്രതിഷേധം ആളിപ്പടർന്നു.
ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും നിരവധിപ്പേർക്കു പരിക്കേറ്റു. സമവായ ചർച്ചയുടെ ഭാഗമായി കൊട്ടിയൂർ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസെടുക്കില്ലെന്ന് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഉറപ്പുനൽകിയിരുന്നു. എന്നാൽ ആ ഉറപ്പ് അധികൃതർ പാലിച്ചില്ല. ആദ്യഘട്ടത്തിൽ 1500 പേർക്കെതിരേയാണ് കേസെടുത്തത്. പിന്നീട് 250 പേരെ പ്രതികളാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. നൂറോളം പേർ ഒരു മാസത്തിലേറെ തടവറയിൽ കിടന്നു. അക്രമത്തിൽ ഒന്നരക്കോടി രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായി പ്രാഥമിക റിപ്പോർട്ട് നൽകിയെങ്കിലും പിന്നീടു കോടതിയിലെത്തിയ കുറ്റപത്രത്തിൽ അതു 37 ലക്ഷമായിരുന്നു.
കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊട്ടിയൂർ സംരക്ഷണ സമിതി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കേസുകൾ പിൻവലിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് എടുത്ത 13 കേസുകളിൽ 12 എണ്ണം പിൻവലിക്കാനാണ് ധാരണയായിരുന്നത്. ഒരു കേസ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വാഹനം കത്തിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്തതാണ്. പിൻവലിക്കാൻ തീരുമാനിച്ച 12 കേസുകളിൽ ഉൾപ്പെടുന്നത് 305 പേരാണ്. ഈ കേസുകൾ പിൻവലിക്കുന്നതിനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിടുകയും ചെയ്തു. എന്നാൽ തുടർ നടപടികൾ നീളുകയാണ്.
തലശേരി സെഷൻസ് കോടതിയിലാണ് കേസ് നടക്കുന്നത്. പ്രതികളാക്കപ്പെട്ടവർക്കുവേണ്ടി കൊട്ടിയൂർ സംരക്ഷണ സമിതിയാണ് കേസ് നടത്തുന്നത്. ഏറെ കൊട്ടിഘോഷിച്ചായിരുന്നു കേസുകൾ പിൻവലിച്ചതിന്റെ പ്രഖ്യാപനം നടത്തിയത്. എന്നാൽ തുടർനടപടികൾ ഉണ്ടാകാത്തതിനാൽ നൂറുകണക്കിനു പേരാണ് കോടതി കയറിയിറങ്ങുന്നത്.
കൊട്ടിയൂർ കേസുകൾ പിൻവലിച്ചില്ല,പ്രഖ്യാപനം പാഴ്വാക്കായി
12:40 AM Nov 15, 2017 | Deepika.com