തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷൻ അഖില എന്ന ഹാദിയയെ സന്ദർശിച്ചപ്പോഴില്ലാത്ത എന്തു സുരക്ഷാഭീഷണിയാണു സംസ്ഥാന വനിതാ കമ്മീഷന്റെ സന്ദർശനത്തിലുള്ളതെന്നു അഖിലയുടെ പിതാവ് വ്യക്തമാക്കണമെന്നു സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ആവശ്യപ്പെട്ടു. അഖിലയുടെ പിതാവിനു താത്പര്യമുള്ളവർക്കു മാത്രമാണോ സന്ദർശനാനുമതിയുള്ളതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അവർ പറഞ്ഞു.
പിതാവിന്റെ സമീപനം തൃപ്തികരമല്ലെന്നു മാത്രമല്ല, നിയമസംവിധാനത്തോടുള്ള വെല്ലുവിളികൂടിയാണ്. അഖില സുരക്ഷിതയും സന്തുഷ്ടയുമാണെന്നാണു ദേശീയ വനിതാ കമ്മീഷൻ അറിയിച്ചത്. സുരക്ഷിതയാണെന്നതു നൂറു ശതമാനം അംഗീകരിക്കുന്നു. എന്നാൽ, വ്യക്തി സന്തുഷ്ടയാണെന്ന് എങ്ങനെ പറയാൻ കഴിയും? 27ന് അഖിലയെ തുറന്ന കോടതിയിൽ ഹാജരാക്കും. അതിനുശേഷം ഈ നില തുടരില്ലെന്നും അവർ പറഞ്ഞു.
അഖിലയെ വിമാനത്തിൽ കൊണ്ടുപോകണമെന്നു ഭർത്താവ്
തിരുവനന്തപുരം: അഖില എന്ന ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതു സുരക്ഷയും ആരോഗ്യനിലയും കണക്കിലെടുത്തു വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ഷെഫീൻ ജഹാൻ സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചു.
എന്നാൽ, ഹാദിയയെ ഹാജരാക്കാൻ പിതാവ് അശോകനോടാണു സുപ്രീംകോടതി ആവശ്യപ്പെട്ടതെന്നും യാത്ര ഏതു മാർഗം വേണമെന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.
അഖിലയെ സന്ദർശിക്കുന്നതിൽ എന്തു സുരക്ഷാഭീഷണിയെന്ന്
12:40 AM Nov 15, 2017 | Deepika.com