തിരുവനന്തപുരം: കാലവർഷത്തിൽ കടപുഴകിയത് 5.73 ലക്ഷം തെങ്ങുകൾ. കഴിഞ്ഞ മാസം 30 വരെ സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ നഷ്ടമായ തെങ്ങുകളുടെ കണക്കാണിത്. 5,73,768 തെങ്ങുകളാണ് സംസ്ഥാനത്ത് തകർന്നുവീണത്.
കഴിഞ്ഞ കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവുമധികം കൃഷിനാശമുണ്ടായ വിളകളിലൊന്നു തെങ്ങുകൃഷിയാണ്. 3778 ഹെക്ടർ സ്ഥലത്തായുള്ള തെങ്ങുകൾ കാറ്റിലും മഴയിലുമായി തകർന്നതോടെ 57.37 കോടിയുടെ നഷ്ടമാണു വിലയിരുത്തിയിട്ടുള്ളത്. 5350 ഹെക്ടർ സ്ഥലത്ത് നെൽകൃഷി നശിച്ചതു വഴി 21 കോടിയുടെ നഷ്ടം കണക്കാക്കുന്നു. 1033 ഹെക്ടർ സ്ഥലത്തായി 25,83,740 വാഴ നശിച്ചു. ഇതിന്റെ നഷ്ടം 56.84 കോടി രൂപ. 2118 ഹെക്ടർ സ്ഥലത്തെ പച്ചക്കറി കൃഷി വെളളം കയറി നശിച്ചതോടെ 5.29 കോടിയുടെ നഷ്ടമാണു സംഭവിച്ചത്.
സംസ്ഥാനത്ത് 17,115 ഹെക്ടർ സ്ഥലത്താണു കഴിഞ്ഞ മാസം വരെ കാലവർഷത്തിൽ നാശമുണ്ടായത്. 34,947 കർഷകർക്കാണു കൃഷിനാശം നേരിട്ടത്. ആകെ 186.82 കോടി രൂപയുടെ കൃഷിനാശവും കണക്കാക്കുന്നു.
സംസ്ഥാനത്തു കഴിഞ്ഞ കാലവർഷ സമയത്ത് ഏറ്റവുമധികം കൃഷിനാശം സംഭവിച്ചതു പാലക്കാട് ജില്ലയിലാണ്. 83.36 കോടിയുടെ നഷ്ടമാണു പാലക്കാട്ട് ഉണ്ടായത്. മലപ്പുറം-24.68 കോടി, കോഴിക്കോട്-15.63 കോടി, വയനാട്-11.85 കോടി, എറണാകുളം-11.16 കോടി, കോട്ടയം- 9.75 കോടി, ഇടുക്കി- 8.86 കോടി,ആലപ്പുഴ- 5.51 കോടി എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ കൃഷിനാശത്തിന്റെ കണക്ക്.
ഈ മാസം 10 ദിവസത്തിനുള്ളിൽ 4.62 കോടിയുടെ കൃഷിനാശം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തോമസ് വർഗീസ്
കാലവർഷത്തിൽ കടപുഴകിയത് 5.73 ലക്ഷം തെങ്ങുകൾ
12:40 AM Nov 15, 2017 | Deepika.com