ശബരിമല: മണ്ഡല, മകരവിളക്ക് തീർഥാടനത്തിനു തുടക്കംകുറിച്ച് ശബരിമല ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. വൃശ്ചികപ്പുലരിയിൽ ആരംഭിക്കുന്ന മണ്ഡലവ്രതാരംഭത്തിനു മുന്നോടിയായാണ് നട തുറക്കുന്നത്. ശബരിമലയിൽ മണ്ഡലകാലവും തുടർന്നു മകരവിളക്ക് മഹോത്സവവും ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിന്റെ ദിനങ്ങളാണ്. ദർശനം തേടി ശബരിമലയിലേക്കു വരുന്ന ഭക്തരെക്കൊണ്ട് വഴികൾ നിറയും.
ഇന്നു വൈകുന്നേരം അഞ്ചിന് മേൽശാന്തി ടി.എം. ഉണ്ണിക്കൃഷ്ണൻ നന്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാംപടി ഇറങ്ങി ആഴി കത്തിച്ചശേഷം, പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാർ കൈപിടിച്ച് പതിനെട്ടാംപടി കയറും.
ശബരിമലയിലും മാളികപ്പുറത്തും പുതിയ മേൽശാന്തിമാരുടെ സ്ഥാനാഭിഷേകം ഇന്നു രാത്രിയോടെ കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നടക്കും. ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം മേൽശാന്തിയായി ചാലക്കുടി കൊടകര മംഗലത്ത് അഴകത്ത് മനയിൽ എ.വി. ഉണ്ണിക്കൃഷ്ണൻ നന്പൂതിരിയാണ് ചുമതലയേൽക്കുന്നത്. സോപാനത്തിലാണ് സ്ഥാനാഭിഷേക ചടങ്ങുകൾ. പിന്നീട് മേൽശാന്തിയെ ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രം ചെവിയിൽ മന്ത്രിക്കും. തന്ത്രിയാണു മൂലമന്ത്രം പറഞ്ഞുകൊടുക്കുന്നത്. തുടർന്ന് മാളികപ്പുറം മേൽശാന്തിയായി കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വരിക്കം ഇല്ലത്ത് അനീഷ് നന്പൂതിരിയുടെ അഭിഷേകം നടക്കും.
സ്ഥാനമൊഴിയുന്ന മേൽശാന്തി ടി.എം. ഉണ്ണിക്കൃഷ്ണൻ നന്പൂതിരി ഇന്നു രാത്രി 10ന് നട അടച്ച് താക്കോൽ ദേവസ്വം അധികൃതരെ ഏല്പിച്ച് കഴിഞ്ഞ ഒരുവർഷത്തെ പുറപ്പെടാശാന്തിയെന്ന നിയോഗം പൂർത്തിയാക്കി മലയിറങ്ങും.
മണ്ഡലവ്രതാരംഭത്തിനു തുടക്കംകുറിച്ച് ശ്രീ അയ്യപ്പക്ഷേത്രവും മാളികപ്പുറം ക്ഷേത്രവും തുറക്കുന്നത് പുതിയ മേൽശാന്തിമാരാണ്. ഇന്നുമുതൽ പതിവു പൂജകളും നെയ്യഭിഷേകവും ഉണ്ടാകും. 41 ദിവസത്തെ പൂജകൾ പൂർത്തിയാക്കി ഡിസംബർ 26നാണ് മണ്ഡലപൂജ. മണ്ഡല, മകരവിളക്കു വേളയിലെ തിരക്ക് കണക്കിലെടുത്ത് എല്ലാ ദിവസവും പുലർച്ചെ മൂന്നിനു നട തുറക്കും. ഉച്ചപൂജയ്ക്കുശേഷം നട അടച്ച് ഉച്ചകഴിഞ്ഞ് മൂന്നിനു വീണ്ടും തുറന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കും.
ഡിസംബർ 30ന് വൈകുന്നേരം മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട വീണ്ടും തുറക്കും. ജനുവരി 14നാണ് ശബരിമല മകരവിളക്ക്. തുടർന്ന് ആറുദിവസം കൂടി നട തുറന്നിരുന്നശേഷം ജനുവരി 20നു രാവിലെ ഏഴിന് നട അടയ്ക്കുന്നതോടെ രണ്ടുമാസത്തെ ശബരിമല തീർഥാടനത്തിനു പരിസമാപ്തിയാകും.തീർഥാടനകാല മുന്നൊരുക്കങ്ങൾ ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും പൂർത്തീകരിച്ചു.
പ്രസാദവിതരണം കുറ്റമറ്റതാക്കാൻ ക്രമീകരണങ്ങളായി. 25 ലക്ഷം അരവണ നിറച്ച ടിന്നുകളും 2.5 ലക്ഷം അപ്പം പായ്ക്കറ്റുകളും കരുതൽ ശേഖരമായുണ്ട്. പോലീസിന്റെ ആദ്യഘട്ട സേന ചുമതലയേറ്റു.
കേരള പോലീസിലെ 1400 അംഗ സേന സന്നിധാനത്തും പന്പയിലും നിലയുറപ്പിച്ചുകഴിഞ്ഞു. കൂടാതെ കേന്ദ്രസേനയും ശബരിമലയിലെത്തിയിട്ടുണ്ട്. പോലീസ് ചീഫ് കോ-ഓർഡിനേറ്റർ എഡിജിപി പി. സുരേഷ്കുമാർ ശബരിമലയിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി.
മകരവിളക്ക് തീർഥാടനം കഴിയുന്നതുവരെ ആറു ഘട്ടങ്ങളായി തിരിച്ചാണ് പോലീസിന്റെ ക്രമീകരണം. ഓരോ ഘട്ടത്തിലും പന്പയിലും സന്നിധാനത്തും ഓരോ സ്പെഷൽ ഓഫീസർമാരുണ്ടാകും. കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ ഇന്നാരംഭിക്കും. പത്തനംതിട്ട, കോട്ടയം, കൊട്ടാരക്കര, ചെങ്ങന്നൂർ ഡിപ്പോകളിൽനിന്നാണ് കൂടുതൽ പന്പ സർവീസുകൾ. പന്പ നിലയ്ക്കൽ ചെയിൻ സർവീസിനു ബസുകളെത്തിച്ചു.
ശബരിമല നട ഇന്നു തുറക്കും
12:40 AM Nov 15, 2017 | Deepika.com