കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച ഗേറ്റ് ഓപ്പറേറ്റിംഗ് മാനുവൽ നൽകാൻ തമിഴ്നാടിന് മേൽനോട്ട സമിതി ചെയർമാൻ ഉൽസൻരാജിന്റെ നിർദേശം.
ഗേറ്റ് ഓപ്പറേറ്റിംഗ് മാനുവൽ നൽകണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ ആവശ്യം തമിഴ്നാട് നിരസിക്കുകയായിരുന്നു.
മേൽനോട്ട സമിതിയുടെ ഇന്നലത്തെ മീറ്റിംഗിൽ കേരളം ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെടുകയായിരുന്നു.
ഒരുമാസത്തിനുള്ളിൽ വീണ്ടും മേൽനോട്ട സമിതിയുടെ യോഗംചേരും. ആ യോഗത്തിൽ ഗേറ്റ് ഓപ്പറേറ്റിംഗ് മാനുവൽ നൽകാനാണ് തമിഴ്നാടിനു നിർദേശം നൽകിയിരിക്കുന്നത്.
അണക്കെട്ടിൽ തമിഴ്നാട് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ മേൽനോട്ട സമിതിയുടെ നിരീക്ഷണത്തിലും നിർദേശത്തിലും ആകണമെന്നും ഇതിനായി ഡൽഹിയിൽ ടെക്നിക്കൽ കമ്മിറ്റിയുടെ യോഗം വിളിക്കുവാനും തീരുമാനിച്ചു. സ്ഥിരമായി ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിക്കും.
അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന മർദമാപിനി അടക്കമുള്ള ഉപകരണങ്ങൾ കാലഹരണപ്പെട്ടതാണെന്ന് കേരളം മേൽനോട്ട സമിതിയിൽ അറിയിച്ചു. മൂന്നുമാസത്തിനുള്ളിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് തമിഴ്നാട് അറിയിച്ചു.
മാസത്തിലൊരിക്കൽ ഉപസമിതി യോഗം ചേരാനും തീരുമാനമായി.
അണക്കെട്ടിന് ചരിവോ വളവോ അടക്കമുള്ള കുഴപ്പമുണ്ടോയെന്നു കണ്ടെത്തുന്നതിന് ജിയോഡെറ്റിക് സർവേ നടത്താനും തീരുമാനമായി.
കേരളത്തിന്റെ പ്രതിനിധി ടിങ്കു ബിസ്വാൾ, തമിഴ്നാടിന്റെ പ്രതിനിധി എസ്.കെ. പ്രഭാകർ, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ജോർജ് ഡാനിയേൽ അടക്കമുള്ളവർ പ്രധാന അണക്കെട്ട്, സ്പിൽവേ, ബേബിഡാം, ഡാമിന്റെ ഗാലറി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. 122.9 അടിയാണ് അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ്.
മുല്ലപ്പെരിയാർ അണക്കെട്ട് ഗേറ്റ് ഓപ്പറേറ്റിംഗ് മാനുവൽ നൽകാൻ ചെയർമാന്റെ നിർദേശം
12:23 AM Nov 15, 2017 | Deepika.com