വടകര: വോളിബോൾ താരവും ദേശീയ ടീം മുൻ പരിശീലകനുമായിരുന്ന അച്യുതക്കുറുപ്പ് (75) നിര്യാതനായി. ബംഗളൂരുവിലായിരുന്നു അന്ത്യം. ഓർക്കാട്ടേരി സ്വദേശിയാണ്. വൻജനാവലിയുടെ സാന്നിധ്യത്തിൽ ഓർക്കാട്ടേരിയിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
പഞ്ചാബ് സ്വദേശിനി കുസും ആണ് ഭാര്യ. മക്കൾ: ആനന്ദക്കുറുപ്പ്, അനുരാധ. ഇരുവരും ദേശീയ വോളിബോൾ താരങ്ങളായിരുന്നു.1986 ൽ സിയൂളിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു അച്യുതക്കുറുപ്പ്. സർവീസസിനു വേണ്ടി കളിച്ച അച്യുതക്കുറുപ്പ് വിരമിച്ച ശേഷം പരിശീലകനായി.
സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിൽ (സായി) പരിശീലകനായി സേവനം അനുഷ്ഠിച്ചു. ബംഗളൂരുവിൽ സായി ആരംഭിക്കുന്നതിനു മുൻകൈയെടുത്തവരിൽ പ്രധാനിയായിരുന്നു.1986 ലാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായത്.
സിയൂൾ ഗെയിംസിലെ മെഡൽനേട്ടത്തിനു ശേഷം ഇന്ത്യക്ക് ഏഷ്യൻഗെയിംസ് വോളിയിൽ മെഡൽ നേടാൻ കഴിഞ്ഞിട്ടില്ല. 1989 ൽ ജപ്പാനിൽ നടന്ന ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ വെള്ളി നേടിയത് അച്യുതക്കുറുപ്പിന്റെ ശിക്ഷണത്തിലായിരുന്നു. മുഖ്യപരിശീലകൻ അച്യുതക്കുറുപ്പ്,
1988ൽ അച്യുതക്കുറുപ്പ്, സേതുമാധവൻ എന്നിവരെ 1990ലെ ഏഷ്യൻഗെയിംസിലേക്കുള്ള ഇന്ത്യൻ ടീമിന്റെ പരിശീലകരായി ഫെഡറേഷൻ നിയമിച്ചിരുന്നു. എന്നാൽ ഫെഡറേഷനുമായുള്ള ഭിന്നതമൂലം 1990നു മുമ്പേ അച്യുതക്കുറുപ്പിനു സ്ഥാനമൊഴിയേണ്ടി വന്നു.
മുൻ വോളി ദേശീയ പരിശീലകൻ അച്യുതക്കുറുപ്പ് അന്തരിച്ചു
12:23 AM Nov 15, 2017 | Deepika.com