മൂലമറ്റം: കൊടുംവളവിൽ നിയന്ത്രണം വിട്ട മിനിലോറി 500 അടി താഴ്ചയിലേക്കു മറിഞ്ഞ് എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു.
ചേർപ്പുങ്കൽ ചെന്പിളാവ് മംഗലത്ത് കുര്യന്റെ മകൻ അജോ കുര്യൻ (22) ആണു മരിച്ചത്. ബന്ധുവായ മംഗലത്ത് ആൽബിൻ ജോണിയെ (21) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂരിൽനിന്നു കട്ടപ്പനയിലേക്ക് ഐസുമായി പോയി തിരികെ വരുന്ന വഴി തൊടുപുഴ - പുളിയന്മല സംസ്ഥാനപാതയിൽ കുരുതിക്കളത്തിനു സമീപത്തു ഒന്നാം വളവിലായിരുന്നു സംഭവം. റോഡിനു നടുവിലുള്ള കുഴിയിൽ ചാടി നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്കു മറിയുകയായിരുന്നു. സമീപത്ത് തടി കയറ്റികൊണ്ടിരുന്നവർ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാഞ്ഞാർ അഡീഷണൽ എസ്ഐ സാജൻ സുകുമാരൻ, എഎസ്ഐ സാജൻ എന്നിവരുടെ നേത്യത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി ഇന്നു ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്കാരം പിന്നീട് . അജോ തിരുനൽവേലിയിൽ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ്.
ചേർപ്പുങ്കലിൽ ബിവിഎം വിദ്യാർഥിയാണ് ആൽബിൻ. അവധിക്കാലത്ത് വാഹനത്തിൽ ജോലിക്കു പോയതായിരുന്നു ഇരുവരും. അപകടനില തരണം ചെയ്ത ആൽബിനെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു. അജോയുടെ മാതാവ്: ഏലമ്മ. സഹോദരങ്ങൾ: ലിജോമോൻ, ജോമോൾ.
മിനിലോറി 500 അടി താഴ്ചയിലേക്കു മറിഞ്ഞു: എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു
12:23 AM Nov 15, 2017 | Deepika.com