കോഴിക്കോട്: ഡിജിറ്റൈസേഷനോട് സഹകരണ മേഖല പുറം തിരിഞ്ഞു നിൽക്കരുതെന്നും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയില്ലെങ്കിൽ മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖല പൂർണമായും ഡിജിറ്റൽ സമ്പ്രദായത്തിലേക്ക് മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഡിജിറ്റൽ സമ്പ്രദായം നാട്ടിലെ സർവമേഖലയിലും നടപ്പാക്കി വരികയാണ്. നാടിന്റെ വളർച്ചയ്ക്കൊപ്പം സഹകരണ പ്രസ്ഥാനങ്ങൾക്ക് മുന്നേറണമെങ്കിൽ നൂതന സാങ്കേതിക വിദ്യയെ കൂട്ട്പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധികം വൈകാതെ തന്നെ എല്ലാ ഗ്രാമങ്ങളിലും ഡിജിറ്റൽ സമ്പ്രദായം നിലവിൽ വരും. അത്തരം മാറ്റങ്ങൾ നേരത്തെ കണ്ട് സഹകരണ മേഖല പ്രവർത്തിക്കണം. ഡിജിറ്റൈസേഷൻ ബാങ്കിംഗ് മേഖലയ്ക്കാണ് ഏറ്റവും ഗുണം ചെയ്തത്. വേഗത്തിന്റെ കാര്യത്തിൽ ബാങ്കിംഗ് മേഖല എത്രയോ മുന്നിലെത്തി. സഹകരണ മേഖലയും ഡിജിറ്റൈസ് ചെയ്യുന്നതോടെ ജനങ്ങളുടെ വിശ്വാസ്യത വർധിക്കുകയേ ഉള്ളൂ. ഇതിനു പുറമെ ബാങ്കിംഗ് മേഖലയിലെ സുതാര്യത ഉറപ്പ് വരുത്താനും ഡിജിറ്റൈസേഷന് സാധിക്കും. ഡിജിറ്റൽ സമ്പ്രദായം ചില സഹകരണ മേഖലകളിൽ നടപ്പാക്കിയതോടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാൺ വീണിട്ടുണ്ട്. സഹകരണ പ്രസ്ഥാനങ്ങളിലെ നിയമനങ്ങളിൽ നടക്കുന്ന സ്വജനപക്ഷപാതത്തിനും അറുതി വരുത്താൻ ഡിജിറ്റൈസേഷൻ സഹായിക്കുമെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക അസമത്വം പോലെ ഡിജിറ്റൽ അസമത്വവും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഡിജിറ്റൈസേഷന്റെ ഗുണഫലം എല്ലാവരിലേക്കും എത്തിക്കുന്നതിന് ഡിജിറ്റൽ ഭിന്നത തടസമാണ്. ഡിജിറ്റൽ സാക്ഷരത എല്ലാവരിലേക്കും എത്തിക്കുന്നതിനായി സഹകരണ യൂണിയനുകൾ നേതൃത്വം നൽകണം.
ഡിജിറ്റൈസേഷൻ നടപ്പിലാക്കുമ്പോൾ ആധുനിക സാങ്കേതിക വിദ്യ പൂർണമായും ഗ്രഹിക്കാൻ സാധിക്കാത്ത ഇടപാടുകാരെ കൂടി ആധുനികതയുമായി കൂടുതൽ അടുപ്പിക്കാൻ ശ്രമിക്കണം. അതിനുള്ള പ്രചാരണങ്ങൾ ഏറ്റെടുത്ത് നടത്താൻ സഹകാരികൾ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സഹകരണ മേഖലയിൽ ഡിജിറ്റൈസേഷൻ അനിവാര്യം: മുഖ്യമന്ത്രി പിണറായി വിജയൻ
12:13 AM Nov 15, 2017 | Deepika.com