കൊച്ചി: കായൽ കൈയേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന സമ്മർദം ശക്തമായിരിക്കെ ഇന്നു കൊച്ചിയിൽ ചേരുന്ന എൻസിപി നിർവാഹക സമതി യോഗം നിർണായകമാകും. രാജി കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളാണ് എൻസിപി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ ഇന്നലെ നടത്തിയ പ്രതികരണങ്ങളിലും ഇതു കാണാം.
എൽഡിഎഫിലെ ചർച്ചകളുടെ അന്തഃസത്ത ഉൾക്കൊണ്ട് എൻസിപി തന്നെ തീരുമാനം എടുക്കട്ടെ എന്ന നിലപാടാണ് എൽഡിഎഫ് യോഗത്തിൽ രൂപപ്പെട്ടത്. കാരിക്കാമുറിയിലെ അധ്യാപകഭവനിൽ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന യോഗത്തിൽ നൂറിൽപരം പ്രതിനിധികൾ പങ്കെടുക്കും. 36 അംഗ നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാക്കളെയും പോഷകസംഘടനകളിലെ നേതാക്കളെയും ഉൾപ്പെടുത്തിയതോടെയാണു പ്രതിനിധികളുടെ എണ്ണം വർധിച്ചത്. ഇതിൽ എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനു ശക്തമായ അമർഷമുണ്ട്. ശശീന്ദ്രൻ വിഭാഗം രാജി വിഷയം ഉന്നയിക്കുമെന്നതിനാൽ ചർച്ചകൾ സംഘർഷഭരിതമാകും.
പാർട്ടിയെ മുൾമുനയിൽ നിർത്തുന്ന മറ്റൊരു കാര്യം ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഹർജികളെല്ലാം ഇന്നു ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുവെന്നതാണ്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും കോണ്ഗ്രസിന്റെ രാജ്യസഭാംഗവുമായ വിവേക് തൻഖയാണു തോമസ് ചാണ്ടിക്കുവേണ്ടി ഇന്നു ഹാജരാകുക. സംഘടനാ തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ഒരു മാസം മുൻപ് നിശ്ചയിച്ചതാണ് ഇന്നത്തെ യോഗമെന്നാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്റർ പറഞ്ഞത്. തോമസ് ചാണ്ടി തെറ്റുകാരനല്ലെന്ന മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ രാജിയും പാർട്ടിക്കു പകരം മന്ത്രിസ്ഥാനവും അടക്കമുള്ള കാര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ എൽഡിഎഫ് ചുമതലപ്പെടുത്തിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയിൽനിന്ന് അല്പം സാവകാശം ലഭിക്കുമെന്ന പ്രതീക്ഷയും തോമസ് ചാണ്ടി ക്യാന്പ് പുലർത്തുന്നുണ്ട്.
രാജി നീട്ടാൻ ശ്രമം
01:03 AM Nov 14, 2017 | Deepika.com