കാഞ്ഞിരപ്പള്ളി: മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും സംഗമിച്ച ഭക്തിനിര്‍ഭരമായ ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയുടെ ദ്വിതീയ ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിഷിക്തനായി. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ തൃശൂർ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിന് മഹാജൂബിലി പാരിഷ്ഹാളില്‍നിന്നു സഭാമേലധ്യക്ഷന്മാരും വൈദികരും പ്രദക്ഷിണമായി നിയുക്ത മെത്രാനെയും കാര്‍മികരെയും കത്തീഡ്രലിലേക്ക് ആനയിച്ചു. കൊടിതോരണങ്ങളും പേപ്പല്‍ പതാകകളും മുത്തുക്കുടകളും വര്ണാഭമാക്കിയ കത്തീഡ്രല്‍ അങ്കണത്തില്‍ വിശ്വാസികള്‍ കൂപ്പുകരങ്ങളോടെ സ്വീകരണത്തില്‍ പങ്കുചേര്‍ന്നു.
മെത്രാഭിഷേക ശുശ്രൂഷകള്‍ക്കു മുന്നോടിയായി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ആമുഖ പ്രഭാഷണം നടത്തി. മെത്രാന് നിയമന ഉത്തരവ് സീറോ മലബാര്‍ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ വായിച്ചു. രക്തംകൊണ്ടു ക്രിസ്തുവിനു സാക്ഷ്യം നല്കി കടന്നുപോയവരെ അനുസ്മരിച്ച് നവ ഇടയന് രക്തസാക്ഷികളുടെ തിരുശേഷിപ്പുകളെ വന്ദിച്ചു. തുടര്‍ന്ന് വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി വിശ്വാസപ്രഖ്യാപനം ചൊല്ലി തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു.
സങ്കീര്ത്തനാലാപനങ്ങള്ക്കും പ്രാര്‍ഥനകള്‍ക്കും ശേഷം മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ മാത്യു അറയ്ക്കലും നിയുക്ത മെത്രാന്റെ ചുമലില്‍ ശോശപ്പ വിരിച്ചു സുവിശേഷ ഗ്രന്ഥം സമര്‍പ്പിച്ചു. തുടര്‍ന്നുള്ള നാലു കാനോന പ്രാർഥനയോടുകൂടി മെത്രാഭിഷേകത്തിന്റെ പ്രധാന ഘട്ടം സമാപിച്ചു. തുടർന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനു സ്ഥാനചിഹ്നങ്ങളായ മുടിയും (തൊപ്പി) അംശവടിയും കൈസ്ലീവയും നല്കി. അഭിഷിക്തനായ നവമെത്രാനെ മെത്രാന്മാര് സഹവര്‍ത്തിത്വത്തിന്റെ അടയാളമായി ആശ്ലേഷിച്ചു.
മാര്‍ വാണിയപ്പുരയ്ക്കലിന്റെ ജ്യേഷ്ഠസഹോദരന് ഫാ. ജോര്‍ജ് വാണിയപ്പുരയ്ക്കല്‍ തിരുക്കര്‍മങ്ങളില്‍ ആര്‍ച്ച്ഡീക്കനായിരുന്നു. ഫാ. ജോസ് മാത്യു പറപ്പള്ളിൽ തിരുക്കര്‍മങ്ങളുടെ വിവരണം നടത്തി. നവാഭിഷിക്തന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിമധ്യേ കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നല്കി.
പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ഡോ സാന്ദ്രിയുടെ സന്ദേശം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് റവ.ഡോ. ജോസ് ചിറമ്മല്‍ വായിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ നന്ദിപ്രകാശി പ്പിച്ചു. കേരളത്തിലെ വിവിധ രൂപതകളുടെ വൈദിക, സന്യസ്ത പ്രതിനിധികളും കാക്കനാട് മൗണ്ട് സെന്റ് തോമസിൽനിന്നുള്ള വൈദികരും സന്യസ്തരും ഉള്‍പ്പെടെ ആയിരക്കണക്കിനു വിശ്വാസികള്‍ മെത്രാഭിഷേകത്തില്‍ പങ്കുചേര്‍ന്നു.
റെജി ജോസഫ്
മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിഷിക്തനായി
10:41 PM Nov 12, 2017 | Deepika.com