ശബരിമല: കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്ശന് പദ്ധതിയില്‍പ്പെടുത്തി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എരുമേലി എന്നീ സ്ഥലങ്ങളില്‍ അനുവദിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ ജനുവരി 15ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്നു കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം. സ്വദേശി ദര്ശന് പദ്ധതിയില്‍പ്പെടുത്തി ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ സംബന്ധിച്ചു സന്നിധാനത്തു ചേര്‍ന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ 105 കോടി രൂപയാണ് ശബരിമലയിലെയും അനുബന്ധ സ്ഥലങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചിട്ടുള്ളതെന്നു കണ്ണന്താനം പറഞ്ഞു.
പമ്പയിലും സന്നിധാനത്തും തീര്‍ഥാടന മുന്നൊരുക്കങ്ങളില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.
ശബരിമലയിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള കുന്നാര്‍ അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിക്കുക, വികസന പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ സ്ഥലം ലഭ്യമാക്കുക എന്നീ വിഷയങ്ങള്‍ കേന്ദ്രം വനം, പരിസ്ഥിതി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി അനുകൂലമായ തീരുമാനമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കല്‍ ആയുര്‍വേദയോഗ കേന്ദ്രം തുടങ്ങുന്നതു സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഭാഗത്തുനിന്നു ലഭിക്കുന്ന ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം. യോഗത്തില്‍ ദേവസ്വം ബോര്‍ഡംഗം കെ. രാഘവന്, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ്, ദേവസ്വം ബോര്‍ഡ് എന്‍ജിനീയര്‍ ജോളി കെ. ഉല്ലാസ്, കേന്ദ്രം ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് 12ന് പമ്പയില്‍നിന്നു സന്നിധാനത്തേക്കു തിരിച്ച മന്ത്രി 1.30ഓടെ സന്നിധാനത്ത് എത്തി. സോപാനം, മാളികപ്പുറം, പുതുതായി പണിയുന്ന അന്നദാന മണ്ഡപം എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി. 36 വർഷത്തിനുശേഷമാണ് ശബരിമല സന്നിധാനം സന്ദർശിച്ചതെന്നു മന്ത്രി പറഞ്ഞു. മുന്‍പ് ആർഡിഒ ആയി പ്രവർത്തിക്കുന്പോഴാണ് ഏറ്റവുമൊടുവിൽ സന്നിധാനത്തെത്തിയത്.
ശബരിമലയ്ക്ക് 105 കോടി നൽകുമെന്നു കണ്ണന്താനം
10:41 PM Nov 12, 2017 | Deepika.com