തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇടതുമുന്നണി ഉചിതമായ തീരുമാനമെടുക്കട്ടേയെന്നു സിപിഎം സംസ്ഥാന സമിതി. വിഷയത്തിൽ കഴിഞ്ഞ ദിവസം സിപിഎം സെക്രട്ടേറിയറ്റെടുത്ത തീരുമാനം ഇന്നലെ ചേർന്ന സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.
പാർട്ടി സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്യും. മന്ത്രിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ നീട്ടിക്കൊണ്ടുപോകാതെ അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും ഇക്കാര്യത്തിൽ മുന്നണിയെ നയിക്കുന്ന പാർട്ടിയെന്ന നിലയിൽ നേതൃത്വത്തിനു തെറ്റുപറ്റിയെന്നും സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായി. അധികം ചർച്ച കൂടാതെ തന്നെ പാർട്ടി സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റങ്ങളെ സംബന്ധിച്ചു ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിൽ അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശം ഇന്നു ചേരുന്ന ഇടതുമുന്നണി യോഗം ചർച്ച ചെയ്യും.
മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന ശക്തമായ നിലപാടിലാണു സിപിഐ.
സിപിഎമ്മിന്റെയും നിലപാട് ഇതു തന്നെ. ഇരുപാർട്ടികളും മന്ത്രിയുടെ രാജി യോഗത്തിൽ ആവശ്യപ്പെടും.
ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്ര സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചുനിന്നുവെന്ന വിലയിരുത്തലാണു സിപിഎം സംസ്ഥാന സമിതിയിലുണ്ടായത്. കാർ വിവാദമൊന്നും യോഗത്തിൽ ആരും ചർച്ച ചെയ്തില്ല.
തോമസ് ചാണ്ടിയുടെ കാര്യം ഇടതുമുന്നണി ഇന്നു തീരുമാനിക്കും
01:05 AM Nov 12, 2017 | Deepika.com