തിരുവനന്തപുരം: സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ചേർത്തിട്ടുള്ള സരിത എസ്. നായരുടെ കത്ത് വ്യാജമെന്നു സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ. സരിത ജയിലിൽവച്ചെഴുതിയ 21 പേജുള്ള കത്തിൽ ലൈംഗികാരോപണങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. പിന്നീട് ഇടത് എംഎൽഎ കെ.ബി. ഗണേഷ്കുമാറിന്റെ നിർദേശപ്രകാരം നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും കൂട്ടിച്ചേർക്കുകയായിരുന്നു. ഇങ്ങനെയാണ് 21 പേജുള്ള കത്ത് 25 പേജുള്ള കത്തായി മാറിയത്. ഈ കത്താണ് സരിത സോളാർ കമ്മീഷനു മുന്നിൽ ഹാജരാക്കിയതെന്നും ഫെനി ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്തനംതിട്ട ജയിലിൽ സരിത തനിക്കു തന്ന കത്തിൽ 21 പേജാണുണ്ടായിരുന്നത്. 21 പേജുള്ള ഈ കത്ത് ജയിൽ സൂപ്രണ്ട് കണ്ടു ബോധ്യപ്പെട്ടതാണ്. കത്തിന് 21 പേജാണുള്ളതെന്ന് ജയിൽ രേഖകളിലും വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം ജയിൽ സൂപ്രണ്ട് സോളാർ കമ്മീഷൻ മുന്പാകെ ബോധ്യപ്പെടുത്തിയെങ്കിലും കമ്മീഷൻ ഇക്കാര്യം ഗൗനിച്ചില്ല.
ജയിലിൽ സരിത എഴുതിയ കത്ത് കൈപ്പറ്റിയ താൻ അതു നൽകിയതു ജയിലിനു പുറത്തു കാത്തുനിന്ന ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രദീപിനാണ്. പ്രദീപിന്റെ കൈയിലേ കത്തു കൊടുക്കാവൂ എന്നു സരിത പറഞ്ഞിരുന്നു. തുടർന്നു പ്രദീപിനൊപ്പം കാറിൽ യാത്ര ചെയ്യുന്പോൾ ഈ കത്ത് താൻ വായിക്കുകയും ചെയ്തു. അതിൽ ലൈംഗികാരോപണങ്ങൾ ഒന്നും തന്നെയില്ലായിരുന്നെന്നും ഫെനി പറഞ്ഞു.
തന്നെ കേസുകളിൽ നിന്നൊഴിവാക്കണമെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഗണേഷ്കുമാർ ഒരു തവണ തന്നെ നേരിട്ടു കണ്ടിട്ടുണ്ടെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
സോളാർ കമ്മീഷന്റെ കണ്ടെത്തലുകൾ പക്ഷപാതപരമാണെന്ന കാര്യത്തിൽ തർക്കമില്ല. അന്നത്തെ സർക്കാരിനെതിരേ എന്തെങ്കിലും പറയാൻ ജസ്റ്റീസ് ജി. ശിവരാജൻ സമ്മർദം ചെലുത്തുന്നുവെന്നു സരിത തന്നോടു പറഞ്ഞിരുന്നു.
അന്നു കമ്മീഷന്റെ നിലപാട് ശരിയല്ലെന്നും ഹൈക്കോടതിയിൽ പോകണമെന്നും സരിത ആവശ്യപ്പെട്ടിരുന്നു. തന്പാനൂർ രവി പറഞ്ഞിട്ടാണെന്നാണ് അന്നു പറഞ്ഞത്. എന്നാൽ, അതായിരുന്നില്ല സത്യാവസ്ഥ.
ലൈംഗികാരോപണം ചേർത്തത് 2015 മാർച്ച് 13ന്: ഫെനി
കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ നിർദേശ പ്രകാരം അദ്ദേഹത്തിന്റെ ബന്ധുവായ ശരണ്യ മനോജും പ്രദീപും ചേർന്നാണ് കത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താൻ സരിതയ്ക്കു നിർദേശം നൽകിയതെന്ന് ഫെനി ബാലകൃഷ്ണൻ പറഞ്ഞു. 2015 മാർച്ച് 13 ഉച്ചയ്ക്ക് മൂന്നോടെ കൊട്ടാരക്കരയിൽ വച്ചാണ് ഇവർ സരിതയുമായി കൂടിക്കാഴ്ച നടത്തിയത്. അപ്പോൾ സരിതയ്ക്കൊപ്പം താനുമുണ്ടായിരുന്നു. ആ ദിവസത്തെ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ആ സമയത്തു തങ്ങളെല്ലാവരും ഒരേ ടവറിന്റെ പരിധിയിൽ വന്നിട്ടുള്ളതായി മനസിലാകും.
സരിത ജയിലിൽ വച്ചെഴുതിയ കത്തും കൂട്ടിച്ചേർക്കേണ്ട വിവരങ്ങളും കൈമാറിയത് അവിടെവച്ചാണ്. വഴിയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഇരുന്നാണ് ഇക്കാര്യങ്ങൾ സംസാരിച്ചത്. ആർക്കൊക്കെ എതിരേ ലൈംഗികാരോപണങ്ങൾ ഉന്നയിക്കണമെന്ന കാര്യം ശരണ്യ മനോജും പ്രദീപും ചേർന്ന് എഴുതി തയാറാക്കി കൊണ്ടുവന്നിരുന്നു. ഇതിനുപുറമെ ജോസ് കെ. മാണിയുടെയും പി.സി. വിഷ്ണുനാഥിന്റെയും പേരുകൾ കൂടി ചേർക്കണമെന്നും സരിതയോട് അവർ പറഞ്ഞു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു താൻ ചോദിച്ചപ്പോൾ, ഇനി ഏതായാലും ഗണേഷിനു മന്ത്രിയാകാൻ പറ്റില്ല, അതുകൊണ്ട് ചിലർക്കൊക്കെ പണി കൊടുത്തേ പറ്റൂ എന്നായിരുന്നു ശരണ്യ മനോജിന്റെ മറുപടിയെന്നും ഫെനി പറഞ്ഞു.
അവിടെനിന്നുപോയ സരിത വീട്ടിൽവച്ച് ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾക്കെതിരേ ലൈംഗികാരോപണങ്ങൾ ഉൾപ്പെടുത്തി കത്തെഴുതുകയായിരുന്നു. ഈ കത്ത് സരിത സോളാർ കമ്മീഷനു മുന്നിൽ ഹാജരാക്കി. ഇക്കാര്യങ്ങൾ കമ്മീഷനു മുന്നിൽ താൻ പറയാൻ ശ്രമിച്ചപ്പോൾ കമ്മീഷൻ സമ്മതിച്ചില്ല. തുടരന്വേഷണം വരുന്പോൾ ഇക്കാര്യങ്ങൾ തെളിവുകൾ സഹിതം അന്വേഷണ ഉദ്യോഗസ്ഥനോടു വെളിപ്പെടുത്തുമെന്ന് ഫെനി പറഞ്ഞു.
സരിത എസ്. നായരുടെ കത്ത് വ്യാജമെന്നു ഫെനി ബാലകൃഷ്ണൻ
01:05 AM Nov 12, 2017 | Deepika.com