തിരുവനന്തപുരം: ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈന് ഇടാനുള്ള അവകാശം കമ്പനിക്കു നൽകുന്ന ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പുതുക്കിയ ന്യായവിലയുടെ 10 മടങ്ങായി വിപണി വില നിജപ്പെടുത്തിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. വ്യവസായ മന്ത്രി എ.സി. മൊയ്തീനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഗെയിൽ ജനറൽ മാനേജർ ടോണി മാത്യുവും യോഗത്തില്‍ പങ്കെടുത്തു.
നിലവിൽ വിപണിവില പുതുക്കിയ ന്യായവിലയുടെ അഞ്ചു മടങ്ങായിരുന്നു. മൊത്തം 116 കോടിയുടെ വർധനവാണ് ഭൂമിയുടെ നഷ്ടപരിഹാരത്തിൽ ഇതുമൂലമുണ്ടായിരിക്കുന്നത്. 2012 മുതൽ ഇതു ബാധകമാക്കും.
പത്ത് സെന്റോ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാനുപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും. അവിടെ ഉള്ള വീടുകൾ സംരക്ഷിക്കും.
വീടില്ലാത്തിടത്ത് വീടു വയ്ക്കത്തക്കരീതിയിൽ അലൈൻമെന്റ് മാറ്റി ഒരു സൈഡിലൂടെയാക്കി രണ്ടു മീറ്റർ വീതിയിൽ മാത്രം സ്ഥലം ഉപയോഗിക്കും. വീടു വയ്ക്കാവുന്ന സ്ഥലം അടയാളപ്പെടുത്തി അനുമതിപത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന രേഖ ഭൂ ഉടമയ്ക്ക് നല്‍കും.
പത്തു സെന്റോ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവർക്ക് എക്സ്ഗ്രേഷ്യയായി (ആശ്വാസധനം) അഞ്ചു ലക്ഷം രൂപ നൽകാനും യോഗം തീരുമാനിച്ചു. നെല്‍വയലുകള്‍ക്ക് ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3,761 രൂപ നിരക്കില്‍ പ്രത്യേക നഷ്ടപരിഹാരവും നല്‍കും.
ഗെയില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി
01:05 AM Nov 12, 2017 | Deepika.com