മൂന്നാർ: കൊട്ടക്കാന്പൂരിൽ ജോയ്സ് ജോർജ് എംപിയുടെ പേരിലുണ്ടായിരുന്ന പട്ടയം റദ്ദ് ചെയ്തു. ഭൂമി സർക്കാർ തരിശാണെന്നു കണ്ടെത്തിയാണു ദേവികുളം സബ് കളക്ടർ വി.ആർ. പ്രേംകുമാർ പട്ടയം റദ്ദാക്കിയിരിക്കുന്നത്. ജോയ്സ് ജോർജും ബന്ധുക്കളും അഞ്ചിടത്തായി കൈവശം വച്ചിരുന്ന ഇരുപത് ഏക്കർ ഭൂമിയുടെ പട്ടയമാണു റദ്ദാക്കിയത്. ജോയ്സ് ജോർജ് എംപിക്ക് നാല് ഏക്കറാണ് ഇവിടെ സ്ഥലമുള്ളത്.
റവന്യു വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചു സ്ഥലത്തിന്റെ രേഖകൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്കു നൽകിയിരുന്നു. പിന്നോക്ക വിഭാഗക്കാരായ ആറുപേർ കൈവശം വച്ചിരുന്ന ഭൂമിയാണ് ഇതെന്നു കണ്ടെത്തിയതായി സബ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഈ സ്ഥലം കൈവശക്കാരുടെ പക്കൽനിന്നു വ്യാജ മുക്ത്യാറിലൂടെ എംപിയുടെ പിതാവ് പാലിയത്ത് ജോർജ് കൈവശപ്പെടുത്തിയതാണെന്ന പരാതിയിലാണ് അന്വേഷണം നടന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം നടത്തി. കൊട്ടക്കാന്പൂരിലെ നിരവധി സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിവാദങ്ങൾ ഉയർന്നതോടെ ദേവികുളം പോലീസ് എംപിക്കെതിരേ കേസെടുത്തിരുന്നു. 2015 ജനുവരി ഏഴിനാണ് പോലീസ് കേസെടുത്തത്.
അതേസമയം, കൊട്ടക്കാന്പൂരിൽ താൻ നേരിട്ടു ഭൂമി വാങ്ങിയിട്ടില്ലെന്ന് ജോയ്സ് ജോർജ് എംപി പറഞ്ഞു. പാർലമെന്റ് അംഗമാകുന്നതിന് ഒൻപതു വർഷം മുന്പ് 2005ൽ പിതാവ് തനിക്ക് എഴുതിത്തന്ന നാലേക്കർ സ്ഥലം മാത്രമാണുള്ളത്. പാർലമെന്റ് അംഗം എന്ന നിലയിൽ അധികാര ദുർവിനിയോഗം നടത്തുകയോ സ്വാധീനമുപയോഗിക്കുകയോ ചെയ്തിട്ടില്ല. കൊട്ടക്കാന്പൂരിൽ താൻ ഭൂമി വാങ്ങുകയോ പട്ടയമെടുക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കെ നുണക്കഥകൾ പ്രചരിപ്പിച്ചു കഴിഞ്ഞ മൂന്നു വർഷമായി തന്നെ നിരന്തരം വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കി
12:53 AM Nov 12, 2017 | Deepika.com