തിരുവനന്തപുരം: മൂന്നാംമുറയും അഴിമതിയും പോലീസ് സേനയിൽ പൂർണമായി ഇല്ലാതാകണമെന്നും വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ എസ്എപി കോണ്‍സ്റ്റബിൾമാരുടെ പാസിംഗ് ഒൗട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബലപ്രയോഗവും ഭീഷണിയുമാണു പോലീസിന്റെ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനം എന്ന ധാരണയ്ക്ക് ഇന്നത്തെക്കാലത്ത് മാറ്റം വന്നിട്ടുണ്ട്. ജനങ്ങളോടു മാന്യമായി പെരുമാറാനും മൂന്നാംമുറ പൂർണമായി അവസാനിപ്പിക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്. അഴിമതിക്ക് വശംവദരാകുന്നത് വേലി തന്നെ വിളവ് തിന്നുന്ന നിലയാണ്. ജനങ്ങളോടു മര്യാദയോടെ പെരുമാറുന്നതും സ്ത്രീകളും ദുർബലവിഭാഗങ്ങളും ഉൾപ്പെടെ എല്ലാവരുടെയും ആവലാതിക്ക് ആശ്വാസമേകുന്നതും അഴിമതിക്ക് വശംവദരാകാത്തതുമായ പോലീസാണ് നാടിനാവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
പെരുമാറ്റത്തിൽ വിനയവും നിയമം നടപ്പാക്കുന്നതിൽ കാർക്കശ്യവുമുള്ള ഉത്തമ പോലീസ് ഉദ്യോഗസ്ഥരായി മാറാൻ കഴിയണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ചടങ്ങിൽ സ്പെഷൽ ആംഡ് പോലീസിലെ പുതിയ കോണ്‍സ്റ്റബിൾമാരുടെ പരേഡ് വീക്ഷിച്ച് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരിശീലന കാലയളവിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഒമ്പതുമാസത്തെ പരിശീലനം പൂർത്തിയാക്കിയ 245 പേരാണ് സേനയുടെ ഭാഗമാകുന്നത്.
സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ, എഡിജിപി ബറ്റാലിയൻ സുധേഷ് കുമാർ, എഡിജിപി ഡോ.ബി. സന്ധ്യ, ഡിഐജി ബറ്റാലിയൻ കെ. ഷെഫീൻ അഹമ്മദ്, എസ്എപി കമൻഡാന്റ് വി.വി. ഹരിലാൽ, മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
പോലീസ് സേനയിൽ മൂന്നാംമുറയും അഴിമതിയും വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി
12:53 AM Nov 12, 2017 | Deepika.com