തിരുവനന്തപുരം: ബിജെപിയുടെ വിദ്യാർഥി വിഭാഗമായ എബിവിപിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ആയിരങ്ങൾ പങ്കെടുത്ത റാലി നടത്തി. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരേ ബിജെപി ദേശീയതലത്തിൽ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണു വിവിധ സംസ്ഥാനങ്ങളിലെ എബിവിപി പ്രവർത്തകരെ പങ്കെടുപ്പിച്ചു റാലി നടത്തിയത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ മ്യൂസിയം പരിസരം കേന്ദ്രീകരിച്ചും കേരളത്തിൽ നിന്നുള്ളവർ പിഎംജി കേന്ദ്രീകരിച്ചും റാലി ആരംഭിച്ചു. ആദ്യം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കടന്നുപോയി. റാലി പുത്തരിക്കണ്ടം മൈതാനിയിൽ സമാപിച്ചു.
തുടർന്നു നടന്ന പൊതുസമ്മേളനം എബിവിപി ദേശീയ സെക്രട്ടറി വിനയ് ബിദ്രേ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തു സംഘടിക്കാനുള്ള അവകാശങ്ങളെ കുഴിച്ചുമൂടാനുള്ള ശ്രമങ്ങളെ ജനാധിപത്യരീതിയിൽ ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ അധ്യക്ഷൻ ഡോ. നാഗേഷ് ഠാക്കൂർ അധ്യക്ഷത വഹിച്ചു. സുനിൽ അംബേദ്ക്കർ, കെ. രഘുനന്ദനൻ, ശ്രീനിവാസ്, ഒ. നിധീഷ തുടങ്ങിയവരും സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജും പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് സി.കെ. രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റാലി കടന്നുപോയ പാളയത്തെ യൂണിവേഴ്സിറ്റി കോളജ് മലയാള വിഭാഗത്തിന്റെ രണ്ടാം നില, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വിലപനശാല കെട്ടിടം, സംസ്കൃത കോളജ് കവാടം എന്നിവിടങ്ങളിൽ ഹിന്ദിയിലും ഇംഗ്ലീഷിലും ആർഎസ്എസിനും നരേന്ദ്ര മോദിക്കുമെതിരേ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഫ്ളക്സ് സ്ഥാപിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നു റാലിയിൽ പങ്കെടുത്തവർ ഇതുവായിച്ച് പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. ചിലർ കല്ലും കമ്പും വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ വോളണ്ടിയർമാർ പിന്തിരിപ്പിച്ചു.
എബിവിപിയുടെ ആഭിമുഖ്യത്തിൽ റാലി നടത്തി
12:53 AM Nov 12, 2017 | Deepika.com