കോട്ടയം: ഉത്പാദനച്ചെലവ് കുറയ്ക്കാൻ റബർ കൃഷിയെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ സാധ്യത പരിഗണിക്കാമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. റബർ മേഖല നേരിടുന്ന പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായി പുതുപ്പള്ളി ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ (ആർആർഐഐ) റബർ ബോർഡ് വിളിച്ചു ചേർത്ത കർഷകരുടെയും കർഷക പ്രതിനിധികളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. ഇറക്കുമതി ചുങ്കമോ ആന്റി ഡംബിംഗ് ഡ്യൂട്ടിയോ വർധിപ്പിക്കാൻ സാധ്യമല്ല. സേഫ് ഗാർഡ് ഡ്യൂട്ടി പരിഗണിക്കാമെങ്കിലും പ്രശ്നങ്ങൾ ഏറെയാണ്. ഡബ്ല്യുടിഒ കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു തിരിച്ചടികൾക്കു കാരണം.
വാണിജ്യ ഉത്പന്നമെന്ന നിലയിൽനിന്നു കാർഷിക ഉത്പന്നമാക്കി മാറ്റുന്നതും സാധ്യമല്ലാത്ത കാര്യമാണ്. ദേശീയ റബർ നയം പ്രഖ്യാപിക്കുന്നതിനെക്കുറിച്ചു വാണിജ്യമന്ത്രാലയവുമായി ചർച്ചകൾ നടത്തും. റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. അജിത് കുമാർ അധ്യക്ഷതവഹിച്ചു. റബർബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക്, പയസ് സ്കറിയ പൊട്ടംകുളം, ബാബു ജോസഫ്, സുരേഷ് കോശി, എം. ജോസ്, പി.എൻ. മാത്യു, ബിന്നി മാത്യു, ജോസ് ജോർജ്, പയസ് ജേക്കബ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
റബർ ബോർഡ് സെക്രട്ടറി ഇൻചാർജ് എൻ. രാജഗോപാൽ, റബർ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജയിംസ് ജേക്കബ് എന്നിവരും സംബന്ധിച്ചു.
ജോമി കുര്യാക്കോസ്
റബർകൃഷിയെ തൊഴിലുറപ്പിൽ ഉൾപ്പെടുത്തുന്നതു പരിഗണിക്കും: കണ്ണന്താനം
12:47 AM Nov 12, 2017 | Deepika.com