കോട്ടയം: ടയർ കന്പനികൾ ദൈവം പറഞ്ഞാൽ കേൾക്കുമോയെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. റബർ ബോർഡ് ആസ്ഥാനത്തു കർഷക പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ടയർ കന്പനികളോട് അവർ ഇറക്കുമതി ചെയ്യുന്ന തുകയ്ക്കു ഇവിടെനിന്നു റബർ വാങ്ങണമെന്നു നിർദേശിക്കണമെന്നു റബർബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് ആവശ്യപ്പെട്ടപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. പി.സി. സിറിയക്കിനു ടയർ കന്പനികളെ അറിയാമല്ലോയെന്നു ചോദിച്ച അദേഹം സർക്കാരല്ല, ആരു പറഞ്ഞാലും അവർ കേൾക്കില്ലെന്നും അഭിപ്രായപ്പെട്ടു.
എന്നാൽ, ടയർകന്പനികളുടെ സമ്മർദത്തിനു സർക്കാരുകൾ വഴങ്ങുന്നതാണു റബർ മേഖലയ്ക്കു തിരിച്ചടിയാകുന്നതെന്നും പി.സി. സിറിയക് പറഞ്ഞു. രാഷ്ട്രീയ നേതൃത്വം നിലയ്ക്കു നിർത്തിയാൽ അവർ വഴങ്ങുമെന്നും സിറിയക് പറഞ്ഞു.
ചർച്ചയിൽ പങ്കെടുത്ത വിവിധ പ്രതിനിധികളും ഇറക്കുമതിക്കു വരുന്ന ചെലവിൽ ഇവിടെനിന്നു റബർ വാങ്ങാൻ കന്പനികൾ തയാറാകണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ നിർബന്ധിക്കാൻ കഴിയില്ലെന്നും നിയമമൊന്നും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.
ടയർ കന്പനികളുടെ ചൂഷണത്തിൽനിന്നു മോചനം നേടാൻ ടയർ കന്പനിക്കു രൂപം നൽകിയാൽ കേന്ദ്രസഹായം ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്രമന്ത്രി അൽഫോണ്സ് കണ്ണന്താനവും റബർ ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ എ. അജിത് കുമാറും നൽകിയ മറുപടികൾ:
*ലോകവ്യാപാര സംഘടനയുടെ നിയമം അനുസരിച്ച് റബർ ഇറക്കുമതി നിരോധിക്കാനാവില്ല. ഇറക്കുമതി ഡ്യൂട്ടി 25 ശതമാനമാക്കി. ഇനിയും കൂട്ടാനാവില്ല. ആന്റി ഡംബിംഗ് നികുതി കൂട്ടാൻ സാധിക്കില്ല.
* റബർ പ്രൊഡക്ഷൻ ഇൻസന്റീവ് സ്കീം നടപ്പാക്കുന്നുണ്ട്. രണ്ട് ഹെക്ടറിൽ താഴെയുള്ളവർക്കേ ഇതിൽ പങ്കാളികളാകാൻ സാധിക്കു.
* ജിഎസ്ടി സംബന്ധിച്ചു ധനമന്ത്രാലയത്തോടു ചർച്ചചെയ്തു തീരുമാനം എടുക്കും.
* ആവർത്തന കൃഷിക്കുള്ള സബ്സിഡി വർധിപ്പിക്കും. ആവർത്തന കൃഷിയെ ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നീക്കം നടത്തും.
* റോഡ് ടാറിംഗിനു റബർ ഉപയോഗിക്കുന്നതിനു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
*ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് റബർ ബോർഡ് മേഖലാ ഓഫീസുകൾ പൂട്ടിയത്. കർഷകർക്കു യാതൊരു തടസവും ഇന്നു വരെ ഉണ്ടായിട്ടില്ല.
* റബർ തോട്ടങ്ങളിൽ തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കും
* ടാപ്പിംഗ് തൊഴിലാളികൾക്കു ക്ഷേമനിധിയും പെൻഷനും പ്ലാന്റേഷനുകളിൽ നടപ്പിലാക്കിവരികയാണ്.
ടയർ കന്പനികൾ ദൈവം പറഞ്ഞാൽ കേൾക്കുമോ?: കണ്ണന്താനം
12:47 AM Nov 12, 2017 | Deepika.com