കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികളുടെ നിയമവിരുദ്ധ പരോളിനെ സംബന്ധിച്ചു പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും ജയിൽ ഡിജിപി മറുപടി നൽകിയില്ലെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. രമ. നിയമം കാറ്റിൽപ്പറത്തി പ്രതികൾക്കു ജയിലിനകത്തും പുറത്തും എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിനെക്കുറിച്ചും അടിക്കടി പരോൾ അനുവദിക്കുന്നതിനെക്കുറിച്ചും പരിശോധിക്കണമെന്നാവശ്യപ്പെട്ടു ജയിൽ ഡിജിപി ആർ. ശ്രീലേഖയ്ക്ക് ആർഎംപിഐ കഴിഞ്ഞ മാസമാണു പരാതി നൽകിയത്.
കൊലക്കേസ് പ്രതികൾക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ എങ്ങനെയാണ് പരോൾ അനുവദിക്കുന്നതെന്നു ജയിൽ വകുപ്പ് വ്യക്തമാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഇതിനെതിരേ ഹൈക്കോടതിൽ കേസ് ഫയൽ ചെയ്യുമെന്ന് രമ അറിയിച്ചു. ഗവർണർക്കും പരാതി നൽകും. കേസിലെ 13ാം പ്രതി പി.കെ. കുഞ്ഞനന്തൻ കഴിഞ്ഞ ദിവസം സിപിഎം ലോക്കൽ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. നേരത്തെ രമ ജയിൽ വകുപ്പിനു നൽകിയ പരാതിയിൽ കുഞ്ഞനന്തന് ഒരു വർഷത്തിനിടെ 133 ദിവസം പരോൾ അനുവദിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു.
കേസിലെ അഞ്ചാം പ്രതി മുഹമ്മദ് ഷാഫിക്ക് വിവാഹത്തിനായി അടുത്തിടെ പരോൾ അനുവദിച്ചതും പാർട്ടിയുടെ നേതൃത്വത്തിൽ ആഡംബര വിവാഹം നടത്തിയതും നേരത്തെ വിവാദമായിരുന്നു.
ജയിൽ ഡിജിപിക്കു മറുപടിയില്ലെന്നു രമ
12:47 AM Nov 12, 2017 | Deepika.com