കണ്ണൂർ: കണ്ണൂരിൽനിന്ന് ഐഎസിൽ ചേരാൻ പോകവെ തുർക്കിയിൽ പോലീസ് പിടികൂടി നാട്ടിലേക്ക് അയച്ചവരുടെ യാത്രാരേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. തലശേരി മുഴപ്പിലങ്ങാട് തൗഫിഖിലെ യു.കെ.ഹംസ എന്ന (57), തലശേരി കോർട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്മാൻ(42), മുണ്ടേരി കൈപ്പക്കയ്യിൽ ബൈത്തുൽ ഫർസാനയിലെ മിഥിലാജ്(26) ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൾ റസാക്ക്(34), മുണ്ടേരി പടന്നോട്ടുമൊട്ടയിലെ എം.വി.റാഷിദ്(24) എന്നിവരുടെ പാസ്പോർട്ട്, മൊബൈൽ ഫോൺ, വീസ തുടങ്ങിയ യാത്രാരേഖകളാണു പോലീസ് പിടിച്ചെടുത്തത്.
ഇവർ യാത്രചെയ്ത രാജ്യങ്ങൾ പാസ്പോർട്ടിൽ വ്യക്തമായി ഉണ്ടെങ്കിലും തുർക്കിയിലെ കാപ്പിസി എയർപോർട്ടിന്റെ സീൽ ചുരണ്ടി മായ്ക്കാൻ ശ്രമിച്ചിരുന്നതായി അന്വേഷണസംഘം പറഞ്ഞു.
മനാഫ് റഹ്മാന്റെ ഭാര്യയുടെയും മക്കളുടെയും പാസ്പോർട്ട് മംഗളൂരു എയർപോർട്ടിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. യുവാക്കളെ ഐഎസിൽ ചേർക്കാൻ പ്രധാനകേന്ദ്രമായി പ്രവർത്തിച്ച യു.കെ. ഹംസയുടെ പാസ്പോർട്ട് തലശേരിയുള്ള വീട്ടിൽനിന്നാണു കണ്ടെടുത്തത്. തലശേരിയിലെയും കണ്ണൂരിലെയും ട്രാവൽ ഏജൻസികളിലെ കംപ്യൂട്ടർ പരിശോധിച്ചപ്പോഴാണു സിറിയയിലേക്കു പോകാൻ ഉപയോഗിച്ച വീസയുടെ കോപ്പി, വിമാന ടിക്കറ്റ് തുടങ്ങിയ യാത്രാരേഖകൾ കണ്ടെടുത്തിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പി.പി. സദാനന്ദനെ കൂടാതെ തൃശൂർ കൺട്രോൾ റൂമിലെ സിഐ ബെന്നി, കാസർഗോഡ് സിഐ റഹീം, കണ്ണൂർ സ്പെഷൽ ബ്രാഞ്ചിലെ ദിനേശ് എന്നിവരും അന്വേഷണ സംഘത്തോടൊപ്പമുണ്ട്.
ഐഎസ് ബന്ധം: പിടിയിലായവരുടെ യാത്രാരേഖകൾ കണ്ടെടുത്തു
12:35 AM Nov 12, 2017 | Deepika.com