കൊച്ചി: സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വം കേരളസഭയ്ക്ക് ഉണർത്തുപാട്ടാണെന്നു കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം. വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കേരളസഭാതല ആഘോഷത്തിലെ കൃതജ്ഞതാബലിയിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ജനിച്ചുവളരുകയും മഹത്തായ സന്യാസ ജീവിതത്തിലൂടെ രക്തസാക്ഷിത്വം വഹിക്കുകയും ചെയ്ത വാഴ്ത്തപ്പെട്ട റാണി മരിയ ഭാരതസഭയുടെ അഭിമാനമാണ്.
ജീവനു തുല്യം സ്നേഹിച്ച യേശുവിനായി ജീവൻ ഹോമിച്ചാണു വാഴ്ത്തപ്പെട്ട റാണി മരിയ പ്രത്യുപകാരം ചെയ്തത്. നീണ്ട 21 വർഷക്കാലം പ്രയാസങ്ങളെയും ഭീഷണികളെയും താക്കീതുകളെയും ധീരതയോടെയും സ്നേഹത്തോടെയും നേരിടുകയും അവസാനം രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തു. വാഴ്ത്തപ്പെട്ട റാണി മരിയയുടെ കൊലയാളിയുടെ മാനസാന്തരവും കുടുംബാംഗങ്ങൾ അദ്ദേഹത്തെ സ്വന്തം സഹോദരനായി സ്വീകരിക്കുകയും ചെയ്തത് വാഴ്ത്തപ്പെട്ട റാണി മരിയയുടെ രക്തസാക്ഷിത്വത്തിൽ ദിവ്യാദ്ഭുതമായി കാണാവുന്നതാണ്.
രക്തസാക്ഷികളുടെ എണ്ണത്തിൽ ഇന്നും ഒരു കുറവില്ല. ഒഡീഷയിലെ കാണ്ഠമാലിലെ ആക്രമണത്തിന്റെ ഭീതി ഇന്നും വിട്ടുമാറിയിട്ടില്ല. രക്തസാക്ഷിത്വങ്ങൾ സഭയെ തളർത്തുകയല്ല, വളർത്തുകയാണ്. കേരളസഭയെ സംബന്ധിച്ചിടത്തോളം ആത്മ പരിശോധനയ്ക്കുള്ള ഉണർത്തുപാട്ടു കൂടിയാണു വാഴ്ത്തപ്പെട്ട റാണി മരിയയുടെ രക്തസാക്ഷിത്വമെന്നു ഡോ. സൂസപാക്യം പറഞ്ഞു.
റാണി മരിയ കേരളസഭയ്ക്ക് ഉണർത്തുപാട്ട്: ഡോ. സൂസപാക്യം
12:35 AM Nov 12, 2017 | Deepika.com