തിരുവനന്തപുരം: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ’, ചിത്രീകരണ മത്സരവേദിയിൽ ഇടയ്ക്കിടെ ഈ വരികൾ മുഴങ്ങിക്കേട്ടുകൊണ്ടേയിരുന്നു. നമ്മൾ നിർമിക്കുന്ന മാലിന്യം എങ്ങനെ നമുക്കു തന്നെ ദോഷകരമാകുന്നു എന്നു ചിത്രീകരണത്തിലൂടെ കാഴ്ചക്കാരിലേക്ക് എത്തിച്ചതു തൃശൂർ ഒല്ലൂർ ആശാ ഭവൻ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദി ഡഫിലെ വിദ്യാർഥികളാണ്.
സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കാഴ്ചവച്ച ഈ പ്രകടനം എച്ച്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി. അധ്യാപകനായ സണ്ണി ചിങ്ങത്തിന്റെ ശിക്ഷണത്തിലാണു പത്തു കുട്ടികളും മത്സരത്തിനായി തയാറായത്.പാലത്തിനു മുകളിൽ നിന്നു മാലിന്യം വലിച്ചെറിഞ്ഞു പോകുന്ന മാന്യന്മാരുടെ പ്രവർത്തിയുടെ അനന്തരഫലമായി ദുരിതത്തിലാകുന്ന ഒരു കുടുംബത്തിലൂടെയാണു കഥ മുന്നോട്ടു പോകുന്നത്.
ചിത്രീകരണത്തിലുടനീളം മനുഷ്യന് ആപത്തുകൾ വിതച്ച് അതു കണ്ടു രസിക്കുന്ന കൊതുകുകളും വേദിയിലുണ്ട്. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രിജ ക്ലയറിന്റെയും അധ്യാപകരുടേയും നേതൃത്വത്തിലാണു മനോഹരമായ രംഗപശ്ചാത്തലം ഒരുക്കിയിരിക്കുന്നത്.
ഭൂമിയെ തിരിച്ചുപിടിക്കാൻ ചിത്രീകരണവുമായി കുട്ടികൾ
12:35 AM Nov 12, 2017 | Deepika.com