തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം അജയ് തറയിൽ എന്നിവരുടെ രണ്ടു വർഷ കാലാവധി ഇന്നു പൂർത്തിയാക്കാനിരിക്കേ ഇരുവരെയും പുറത്താക്കാനുള്ള ഓർഡിനൻസിനു മന്ത്രിസഭയുടെ അംഗീകാരം.
ശബരിമല തീർഥാടനകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണു ദേവസ്വം ബോർഡ് പ്രസിഡന്റിനെയും അംഗത്തെയും പുറത്താക്കാനുള്ള നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി മൂന്നിൽനിന്നു രണ്ടു വർഷമായി കുറയ്ക്കാനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനു ഗവർണറോടു ശിപാർശ ചെയ്യാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
ഓർഡിനൻസിനു ഗവർണറുടെ അംഗീകാരം ലഭിക്കുന്നതോടെ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അജയ് തറയിൽ എന്നിവർക്കു സ്ഥാനമൊഴിയേണ്ടിവരും. എന്നാൽ, ഓർഡിനൻസിനു ഗവർണർ അംഗീകാരം നൽകരുതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. കോണ്ഗ്രസ് പ്രതിനിധികളായാണു പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും ചുമതലയേറ്റത്. മറ്റൊരു അംഗമായ കെ. രാഘവൻ സിപിഎമ്മിനെ പ്രതിനിധീകരിച്ച് ഒരു വർഷം മുൻപാണു ചുമതലയേറ്റത്.
1950ലെ തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.
തിരുവിതാംകൂർ - കൊച്ചി ദേവസ്വം ബോർഡുകളുടെ പ്രസിഡന്റിന്റെയും അംഗങ്ങളുടെയും ഓണറേറിയം യഥാസമയം പുതുക്കി നിശ്ചയിക്കാനും സിറ്റിംഗ് ഫീസ് ഏർപ്പെടുത്താനും സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തിയാണു നിയമം ഭേദഗതി ചെയ്തത്. നിലവിൽ പ്രസിഡന്റിന് 5,000 രൂപയും അംഗങ്ങൾക്ക് 3,500 രൂപയുമാണ് ഓണറേറിയം. സിറ്റിംഗ് ഫീസ് വ്യവസ്ഥ ചെയ്തിട്ടില്ല. പത്തു വർഷം മുൻപു നിശ്ചയിച്ച ഓണറേറിയം കാലാനുസൃതമായി പുതുക്കുന്നതിനും സിറ്റിംഗ് ഫീസ് നിശ്ചയിക്കാനും ഓർഡിനൻസിന്റെ കരടിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ശബരിമല തീർഥാടന കാലം തുടങ്ങാനിരിക്കേ ദേവസ്വം ബോർഡിനെ അനാഥമാക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചത് എൽഡിഎഫ് സർക്കാർ ക്ഷേത്രങ്ങളെ എങ്ങനെയാണു കാണുന്നത് എന്നതിന്റെ ഉദാഹരണമാണെന്നു പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
മണ്ഡലകാല ഒരുക്കങ്ങൾ പൂർത്തിയാക്കിയാണു തങ്ങൾ സ്ഥാനമൊഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്റിനെയും അംഗത്തെയും പുറത്താക്കുന്നു
01:41 AM Nov 11, 2017 | Deepika.com