തിരുവനന്തപുരം : ഇടതുമുന്നണിയുടെയും സർക്കാരിന്റെയും പ്രതിച്ഛായയ്ക്കു കളങ്കം വരുത്തിയ മന്ത്രി തോമസ് ചാണ്ടി രാജിവച്ചേ മതിയാകുവെന്നു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇതുസംബന്ധിച്ചുള്ള പാർട്ടിയുടെ നിലപാടു അറിയിക്കും. മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരേ എക്സിക്യൂട്ടീവിൽ രൂക്ഷമായ വിമർശനമാണുണ്ടായത്.
സർക്കാർ തന്നെയാണ് ആലപ്പുഴ കളക്ടറോടു മന്ത്രിയുടെ ഭൂമി കൈയേറ്റങ്ങളെ സംബന്ധിച്ചു അന്വേഷണം നടത്തി റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കളക്ടർ റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ മന്ത്രി ഭൂമി കൈയേറിയെന്നു കണ്ടെത്തിയിട്ടും അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. പകരം, കളക്ടറുടെ റിപ്പോർട്ട് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന് അയച്ചു. ഇതുവഴി മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണു മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും സ്വീകരിച്ചതെന്ന ശക്തമായ വിമർശനമാണു സിപിഐ നേതാക്കൾ യോഗത്തിൽ നടത്തിയത്. പാർട്ടി നിലപാടു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിക്കുകയും ചെയ്തു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണു പെട്ടെന്ന് ഇടതുമുന്നണി യോഗം വിളിച്ചുചേർത്തത്.
കളക്ടറുടെ അന്വേഷണ റിപ്പോർട്ട് മന്ത്രി തോമസ് ചാണ്ടിക്ക് എതിരായിട്ടും അദ്ദേഹത്തെ മന്ത്രിസഭയിൽ തുടരാൻ അനുവദിച്ചതു പൊതുജനങ്ങൾക്കിടയിൽ ഇടതുമുന്നണിയുടെയും സർക്കാരിന്റെയും പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചുവെന്ന വിലയിരുത്തലാണ് ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉണ്ടായത്. പല വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ ഒറ്റയാൻ നിലപാടു പിന്നീട് ഏറെ വിവാദങ്ങൾക്കു വഴിവയ്ക്കുകയാണ്. ഇടതുമുന്നണി യോഗത്തിൽ ഓരോ കാര്യവും എടുത്തുപറഞ്ഞു വിമർശിക്കുന്നതു നല്ലതല്ലെന്നു കണ്ടുകൊണ്ടാണു മിണ്ടാതിരിക്കുന്നത്. എന്നാൽ, ഇതു പാർട്ടിയുടെ ദൗർബല്യമായാണു മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും കാണുന്നത്. ഇങ്ങനെ പോകുന്നതിൽ ഇനി അർഥമില്ലെന്നു യോഗത്തിൽ പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മന്ത്രിസഭാ യോഗത്തിൽ നോക്കുകുത്തികളാകരുതെന്നു പാർട്ടി മന്ത്രിമാരോടു ശക്തമായ നിർദേശം നൽകുകയും ചെയ്തു.
സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർക്കാരിനു കടമയുണ്ട്. അവരെ വിശ്വാസത്തിലെടുക്കാൻ കഴിയണം. ആലപ്പുഴ കളക്ടറുടെ റിപ്പോർട്ടു നിയമോപദേശത്തിനായി അയച്ചതിൽ തെറ്റില്ല. എന്നാൽ, അതുവഴി സമയബന്ധിതമായി അന്വേഷണ റിപ്പോർട്ടു നൽകിയ കളക്ടറുടെ ആത്മാർഥതയെ സർക്കാർ സംശയിക്കുന്നുവെന്ന തോന്നലാണു പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കിയതെന്നു സത്യൻ മൊകേരി എക്സിക്യൂട്ടീവിൽ പറഞ്ഞു.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കാൻ ഇടതുമുന്നണി നടത്തിയ ജാഥയുടെ ഭൂരിഭാഗ സമയവും ചെലവാക്കേണ്ടിവന്നതു മന്ത്രി തോമസ് ചാണ്ടിക്കുവേണ്ടിയായിരുന്നു. ഇതിനിടെ, ജാഥാ ക്യാപ്റ്റൻ കൂടിയായ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി താനിനിയും ഭൂമി കൈയേറുമെന്നുള്ള മന്ത്രിയുടെ വെല്ലുവിളി രാഷ്ട്രീയ പക്വതയില്ലായ്മയുടേതല്ല അഹങ്കാരത്തിന്റെ ഭാഷയായിരുന്നുവെന്നായിരുന്നു എക്സിക്യൂട്ടീവിൽ നേതാക്കൾ പറഞ്ഞത്. വെല്ലുവിളി നടത്തിയ ദിവസംതന്നെ ചാണ്ടിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കിരുന്നുവെങ്കിൽ ഇടതുമുന്നണിക്കു നഷ്ടപ്പെട്ട മൈലേജ് തിരിച്ചുകിട്ടുമായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
തോമസ് ചാണ്ടിയുടെ രാജി അനിവാര്യം: സിപിഐ
01:41 AM Nov 11, 2017 | Deepika.com