തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേർ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാ ൻ ശ്രമിച്ചെന്നും ഇതിനൊന്നും താൻ വഴങ്ങിയില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏറ്റവും വേണ്ടപ്പെട്ട ഒരാളിന്റെ ബ്ലാക്ക് മെയിലിംഗിനാണു താൻ വിധേയനായത്. ഇതിൽ താൻ ദുഃഖിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഈ ആളിന്റെ പേര് ഇപ്പോൾ പറയുന്നില്ലെന്നും അതു പിന്നീടു പറയാമെന്നും അദ്ദേഹം പറഞ്ഞു. സിനിമയുമായി ബന്ധമുള്ള വ്യക്തിയാണോ എന്ന ചോദ്യത്തിന് പിന്നീടു പറയാമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. മാധ്യമ പ്രവർത്തകരോടു സംസാരിക്കവേയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിനെ നിയമപരമായി മാത്രമേ നേരിടുകയുള്ളൂ. ഒരാളുടെയും കാലു പിടിക്കാനോ അതു ചെയ്യരുതേയെന്നു പറയാനോ താൻ തയാറല്ല. സ്ത്രീ എഴുതിയെന്നു പറയുന്ന കത്തിന്റെ പേരിലാണു തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നത്. 2013 ജൂലൈ 19നാണു സ്ത്രീയുടെ 21 പേജുള്ള കത്ത് രസീതോടെ ലഭിക്കുന്നത്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തു സ്ത്രീയുടേതെന്ന പേരിൽ 25 പേജുള്ള കത്ത് ലഭിച്ചു. കത്തുമായി ബന്ധപ്പെട്ടു വഴിവിട്ട കളിയാണു നടന്നത്. കത്തിന്റെ വിശ്വാസ്യത പലപ്പോഴും ചോദ്യംചെയ്യപ്പെട്ടതാണ്.
പ്രതികാര രാഷ്ട്രീയത്തിനാണോ മുഖ്യമന്ത്രിയുടെ നടപടിയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തു 14 തട്ടിപ്പുകേസുകൾ ഈ സ്ത്രീക്കും ബിജു രാധാകൃഷ്ണനും എതിരേയുണ്ടായിരുന്നു. എന്നാൽ, ഒന്നിലും കേസെടുത്തില്ല. തന്റെ സർക്കാരിന്റെ കാലത്ത് 32 കേസുകൾ അന്വേഷിച്ചു കേസെടുത്തിരുന്നു. കേസുകളിൽ ചിലതിൽ പ്രതികളെ ശിക്ഷിച്ചിരുന്നു. കർശന നടപടികളുമായി സർക്കാർ മുന്നോട്ടു പോയതാണു ബോധപൂർവമായ ഇത്തരം നീക്കത്തിനു പിന്നിലെന്നു സംശയിക്കുന്നതായും ഉമ്മൻ ചാണ്ടി ആരോപിച്ചു. ഉമ്മൻ ചാണ്ടി വിദഗ്ധ അഭിഭാഷകരുമായി നിയമനടപടികളെ പറ്റി ചർച്ച നടത്തി.
ബ്ലാക്ക് മെയിൽ ചെയ്തത് ഏറ്റവും വേണ്ടപ്പെട്ട ആൾ: ഉമ്മൻ ചാണ്ടി
02:10 AM Nov 10, 2017 | Deepika.com