തിരുവനന്തപുരം: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടു ഹൈക്കോടതി വിമർശനമുണ്ടായെങ്കിലും കോടതി പരാമർശത്തിന്റെ പേരിൽ രാജിക്കില്ലെന്നു മന്ത്രി തോമസ് ചാണ്ടി. കേസിൽ ഹൈക്കോടതിയുടെ അന്തിമ വിധി വരികയോ അല്ലെങ്കിൽ മുഖ്യമന്ത്രി ആവശ്യപ്പെടുകയോ ചെയ്താൽ മാത്രം രാജി തീരുമാനത്തിലേക്കു കടന്നാൽ മതിയെന്നാണു മന്ത്രി തോമസ് ചാണ്ടിയുടെയും എൻസിപിയും നിലപാട്.
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം വരട്ടെയെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാമെന്നാണു സർക്കാർ തീരുമാനം. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുടർനടപടി സ്വീകരിക്കുകയുള്ളുവെന്നാണ് റവന്യു വകുപ്പിന്റെയും നിലപാട്.
ഇന്നലെ ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായത് അന്തിമവിധിയല്ലെന്നും പരാമർശം മാത്രമാണെന്നുമാണ് എൻസിപി നേതൃത്വം പറയുന്നത്. കായൽ നികത്തുകയോ ഭൂമി കൈയേറുകയോ ചെയ്തിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണു മന്ത്രി തോമസ് ചാണ്ടി. മാർത്താണ്ഡം കായൽ നികത്തുകയല്ല, നിയമപ്രകാരം തനിക്കു കൈവശാവകാശമുള്ള ഭാഗം മണ്ണിട്ട് ഉയർത്തുകയാണു ചെയ്തതെന്നു തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ടവർ പറയുന്നു. ലേക് പാലസ് റിസോർട്ടിലേക്കുള്ള റോഡ് നാട്ടുകാരുടെ ആവശ്യാർഥം പാടശേഖരസമിതി അംഗീകരിച്ചത് അനുസരിച്ചാണു നിർമിച്ചത്. കോടതിയുടെ അന്തിമവിധി വരുമ്പോൾ എല്ലാം ബോധ്യമാകുമെന്നും അവർ പറയുന്നു.
എന്നാൽ, ഇനിയും തീരുമാനം നീട്ടുന്നത് ഇടതുമുന്നണിയുടെ പ്രതിച്ഛായ തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്നാണ് ഇടതു നേതൃത്വത്തിലെ ഒരുവിഭാഗം കരുതുന്നത്.
കോടതി പരാമർശങ്ങളുടെ പേരിൽ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങൾ രാജിവച്ച കാര്യം ഓർമപ്പെടുത്തി പ്രതിപക്ഷ നേതാക്കൾ ഇന്നു ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ വിഷയം ഉന്നയിക്കും. സോളാർ വിഷയത്തിലെ സഭാസമ്മേളനം പ്രക്ഷുബ്ധമാക്കാനൊരുങ്ങുന്ന പ്രതിപക്ഷത്തിന്റെ പ്രധാന ആയുധമാകും ഇന്നലത്തെ ഹൈക്കോടതി പരാമർശം.
എജിയുടെ നിയമോപദേശത്തിനു വിട്ടതു മുഖ്യമന്ത്രിയാണ്. അത് ലഭ്യമാക്കിയ ശേഷം തുടർനടപടികൾ ആലോചിച്ച് മന്ത്രിസഭായോഗം ചർച്ച ചെയ്യുന്നതാകും ഉചിതമെന്ന വിലയിരുത്തലാണു സിപിഐക്കുള്ളത്. മന്ത്രിസഭയിലെ ഒരംഗത്തിന്റെ വിഷയമായതിനാൽ റവന്യുമന്ത്രിക്കു കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിടുക്കപ്പെട്ട് എന്തെങ്കിലും ചെയ്യാൻ പരിമിതികളുണ്ടെന്ന് സിപിഐ നേതൃത്വം കരുതുന്നു.
ഇന്നത്തെ നിയമസഭാ സമ്മേളനം തീർന്ന ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ മുന്നണി യോഗമോ ഉഭയകക്ഷി ചർച്ചയോ സിപിഐ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. എജിയുടെ നിയമോപദേശം വരെ കാക്കണമെന്നു സിപിഎം നേതൃത്വം സിപിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയിൽ നിന്നു വിധി വന്നാൽ മാത്രം രാജിയെന്ന നിലപാടിലുറച്ചു നിൽക്കാനാണു തീരുമാനം. കഴിഞ്ഞ ദിവസം മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു കൂടിക്കാഴ്ച നടത്തി. തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച.
ഹൈക്കോടതി പരാമർശം: രാജിക്കില്ലെന്നു തോമസ് ചാണ്ടി
01:32 AM Nov 09, 2017 | Deepika.com