തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ഇടതുമുന്നണിയിൽ രൂക്ഷമായ ഭിന്നത സൃഷ്ടിച്ചിരിക്കേ സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് നാളെ ചേരും. ജനജാഗ്രതാ യാത്രയും പാർട്ടി സമ്മേളനവുമാണു പ്രധാന അജൻഡയെങ്കിലും നിലവിലെ സാഹചര്യത്തിൽ തോമസ് ചാണ്ടി വിഷയം എക്സിക്യൂട്ടീവ് ചർച്ച ചെയ്യും.
പാർട്ടിയുടെ യുവജനസംഘടനയായ എഐവൈഎഫും സിപിഐ ആലപ്പുഴ ജില്ലാ നേതൃത്വവും തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്നു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മന്ത്രിക്കെതിരേയുള്ള നടപടി വൈകുന്നതു സർക്കാരിന്റെയും ഇടതുമുന്നണിയുടെയും പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചെന്ന നിലപാടിലാണു സിപിഎം ഒഴിച്ചുള്ള മുന്നണിയിലെ മറ്റു പാർട്ടികളെല്ലാം. കളക്ടറുടെ റിപ്പോർട്ടിലുള്ള എജിയുടെ നിയമോപദേശം ലഭിച്ചശേഷം ഇക്കാര്യം ചർച്ച ചെയ്താൽ മതിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തതിനാൽ അതിനുശേഷമാകും ഇടതുമുന്നണി യോഗം ചേരുക.
മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള കളക്ടറുടെ റിപ്പോർട്ട് ചോർന്നതും ഇന്നലത്തെ ഹൈക്കോടതിയുടെ പരാമർശവും സർക്കാരിനു നല്ല ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചാണ്ടിയെ ഇനിയും സംരക്ഷിച്ചുനിർത്തുന്നത് ഇടതുമുന്നണിയ്ക്കു കൂടുതൽ ദോഷമുണ്ടാക്കുമെന്ന വിലയിരുത്തലാണു സിപിഐക്കുള്ളത്. അതുകൊണ്ടുതന്നെ കൂടുതൽ ചർച്ചകൾക്കൊന്നും പോകാതെ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കണമെന്ന നിലപാടു തന്നെയാകും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് സ്വീകരിക്കുക.
നാളെ സിപിഎം സെക്രട്ടേറിയറ്റും തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ പാർട്ടി സംസ്ഥാന സമിതിയും ചേരും. ഈ യോഗങ്ങളുടെ കൂടി വികാരത്തിനനുസരിച്ചാകും മന്ത്രി തോമസ് ചാണ്ടിയുടെ ഭാവി തീരുമാനിക്കപ്പെടുക.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നാളെ, തോമസ് ചാണ്ടി വിഷയം ചർച്ചയ്ക്ക്
01:29 AM Nov 09, 2017 | Deepika.com