തിരുവനന്തപുരം: ഇന്ധന സർചാർജ് ചുമത്താനായി വൈദ്യുതി ബോർഡ് വൈദ്യുതി റെഗുലേറ്ററി കമ്മീഷനു നൽകിയ അപേക്ഷ നിയമവിരുദ്ധമെന്നു സിറ്റിംഗിൽ ഉപയോക്താക്കളുടെ വാദം. ഒരു യൂണിറ്റ് വൈദ്യുതിക്ക് 14 പൈസ സർചാർജ് ചുമത്തണമെന്ന ആവശ്യവുമായാണ് വൈദ്യുതി ബോർഡ് വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചത്.
2004ൽ റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി ബോർഡിനുവേണ്ടി താരിഫ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ വൈദ്യുതി ബോർഡ് ഹൈക്കോടതിയിൽ നൽകിയ ഹർജി നിലനിൽക്കുകയാണ്. അതിനാൽ സർചാർജ് വേണമെന്ന ആവശ്യവുമായി വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന് ഉപയോക്താക്കൾ വാദിച്ചു.
മുൻകൂട്ടി നിശ്ചയിക്കാതെ ജൂണിൽ റിലയൻസിൽനിന്ന് 615 ലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങിയിരുന്നു. ഇക്കാര്യം സർചാർജ് വർധനക്കായി നൽകിയ അപേക്ഷയിൽ ഇല്ലാത്തതെന്തെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് ചോദിച്ചു. നാഫ്ത കെട്ടിക്കിടന്ന് അപകടമുണ്ടാക്കുമെന്നു കോടതി ചൂണ്ടിക്കാട്ടിയതിനാൽ തീരെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി ബോർഡിന് നൽകുകയായിരുന്നു. ഇതിൽ 20 കോടിയോളം രൂപയുടെ ലാഭം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ബിഎസ്എസിയിൽനിന്ന് കുറഞ്ഞ വിലയ്ക്കു വൈദ്യുതി കിട്ടിയതിനാൽ 4.18 കോടി രൂപ ഉപയോക്താക്കൾക്കു തിരിച്ചുനൽകണമെന്നു ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
താരിഫ് വർധനയെ ചോദ്യം ചെയ്ത് വൈദ്യുതി ബോർഡ് 2004-ൽ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചശേഷം റെഗലേറ്ററി കമ്മീഷനിൽ ഹർജി നൽകണമെന്നും വില കുറഞ്ഞ വൈദ്യുതി വാങ്ങിയതിന്റെ ഗുണം ഉപയോക്താക്കൾക്കു ലഭിക്കണമെന്നും ഗാർഹിക ഉപയോക്താക്കൾക്കുവേണ്ടി ഹാജരായ ഡിജോ കാപ്പൻ ആവശ്യപ്പെട്ടു. സർചാർജ് ഏർപ്പെടുത്തുന്നതിന് ഉന്നയിച്ച കാരണങ്ങളിൽ അധിക ചെലവ് സംബന്ധിച്ച് രേഖകൾ ഹാജരാക്കാൻ വൈദ്യുതി ബോർഡിനോട് റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ആവശ്യപ്പെട്ടു.
നിരക്ക് വർധിപ്പിക്കാനുള്ള വൈദ്യുതി ബോർഡിന്റെ അപേക്ഷ നിയമവിരുദ്ധമെന്ന് ഉപയോക്താക്കൾ
01:29 AM Nov 09, 2017 | Deepika.com