കോഴിക്കോട്: ഹോട്ടൽ ഭക്ഷണത്തിന് ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതിനെതിരെ കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ധർണ നടത്തി.
കോഴിക്കോട് സെൻട്രൽ എക്സൈസ് ഓഫീസിന് സമീപം നടന്ന ധർണ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.വി. മുഹമ്മദ് സുഹൈൽ ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ഭക്ഷണത്തെ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നടപടി ഏത് വിധേനയും ചെറുത്തുതോൽപ്പിക്കുമെന്നും ജിഎസ്ടി നിലവിൽ വന്നാൽ സാധാരണക്കാരന് ഹോട്ടൽ ഭക്ഷണം കിട്ടാകനിയാകുമെന്നും അദ്ദേഹം പറഞ്ഞു. ദിവസവരുമാനം ആറായിരത്തിനും പതിനായിരത്തിനും ഇടയിൽ വരുന്നവർക്ക് അഞ്ച് ശതമാനം നികുതിയും പതിനായിരത്തിന് മുകളിൽ ദിവസ വരുമാനം വരുന്നവർക്ക് 12 ശതമാനവും നികുതിയാണ് ചുമത്താൻ പോവുന്നത്.
അടിക്കടി സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്പോഴും ഹോട്ടലുകൾ ഭക്ഷണത്തിന് അധിക ചാർജ് ഈടാക്കുന്നില്ല. എന്നാൽ പുതിയ നികുതി കൂടി കടന്നുവരുന്പോൾ ഭക്ഷണത്തിന് വിലവർദ്ധിപ്പിക്കാൻ ഹോട്ടലുടമകൾ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന് ജില്ലാ സെക്രട്ടറി എൻ. സുഗുണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി എം.ആർ. അനീഷ്, കബീർ വൈറ്റ് ഹൗസ്, അബൂബക്കർ ലഞ്ച് ഹോം, വിജയൻ കൂടരഞ്ഞി എന്നിവർ പ്രസംഗിച്ചു.
ഹോട്ടൽ ഭക്ഷണത്തിന് ജിഎസ്ടി; ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോ. ധർണ നടത്തി
12:31 AM May 31, 2017 | Deepika.com