കോട്ടയം: ഭീമാകാരനായ ആനയെ മനുഷ്യൻ മെരുക്കിയെടുത്ത് അനുസരിപ്പിക്കുക എന്നത് അത്ഭുതകരവും ജിജ്ഞാസ ഉളവാക്ക ുന്നതുമാണ്. മികച്ച ഒരു ഗജപാലകൻ ആനയുടെ മനഃശാസ്ത്രവും ശരീരശാസ്ത്രവും അറിഞ്ഞിരിക്കണമെന്ന് മാർഷൽ സി. രാധാകൃഷ്ണൻ.
വനം, വന്യജീവിവകുപ്പ്, സാമൂഹ്യ വനവത്കരണ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ ആനപ്പാപ്പാന്മാർക്കായി പാറന്പുഴ ആരണ്യഭവൻ കോംപ്ലക്സിൽ നടത്തിയ പരിശീലന പരിപാടിയിൽ ക്ലാസെടുക്കവേയാണ് ആനപാപ്പാൻമാർക്ക് അദ്ദേഹം ഉപദേശം നൽകിയത്. ക്ലാസുകളിൽ 100ൽ പരം പാപ്പാന്മാർ പങ്കെടുത്തു. പങ്കെടുത്ത ഭൂരിഭാഗം ആളുകളും ആനപ്രേമം തലയ്ക്കുപിടിച്ചാണു പാപ്പാനായത്. ഇതിൽ വർഷങ്ങളായി പാപ്പാൻമാരായവരും ന്യൂജെൻ പാപ്പാന്മാരും ഉണ്ട്.
വീട്ടിലിരിക്കാനല്ല ആനപ്പുറത്തിരിക്കാനാണ് കൂടുതൽ ഇഷ്ടമെന്ന് എല്ലാവരും വെള്ളക്കൊച്ച് എന്ന് സ്നേഹത്തോടെ വിളിക്കുന്ന ആനപ്രേമം മൂത്ത് പാപ്പാനായ മുഹമ്മദ് സഹദ് പറയുന്നു. ചെറുപ്പത്തിൽ ആനപാപ്പാനാകാൻ വേണ്ടി ഉത്സവം, ആഘോഷങ്ങൾ തുടങ്ങി ആന വരാൻ സാധ്യതയുള്ള എല്ലാ സ്ഥലത്തും ഹാജരാകും. വെള്ളക്കൊച്ചിനെപ്പോലെ തന്നെയാണ് ക്ലാസിൽ പങ്കെടുത്ത മിക്ക പാപ്പാന്മാരുടെ അനുഭവങ്ങളും. എല്ലാവരുടെയും ആനക്കഥകൾക്കും അതേ ഉയരവും, ഗാംഭീര്യവുമുണ്ട്. മരണത്തെ നേരിൽ കണ്ട നിമിഷങ്ങളും ആനയുടെ സ്നേഹം നേരിട്ടറിഞ്ഞവരും പാപ്പാൻമാരിലുണ്ട്.
കാട്ടിൽനിന്ന് ആനയെ നാട്ടിലെത്തിക്കുന്പോൾ ആനയുടെ അമ്മയുടെ സ്ഥാനമാണ് പാപ്പനുള്ളത്. ആനയുടെ സംരക്ഷണവും ആരോഗ്യവും എല്ലാം ഏറ്റെടുക്കുന്ന ചുമതല. ആനയെ ആരാധിക്കുന്നതുപോലെ തന്നെ പാപ്പാന്മാരെയും ആരാധിക്കുന്നവരുണ്ടെന്നു പാപ്പാന്മാരും ചെറുപുഞ്ചിരിയോടെ പറഞ്ഞു. ധീരതയുടെയും കരുത്തിന്റെയും ആൾരൂപമാണ് ആനപ്പാപ്പാൻമാർ. ആനയെ പരിപാലിക്കുന്നതിനെക്കുറിച്ചും ആനകളുടെ സ്വഭാവം, ഭക്ഷണം, ആനയെ എഴുന്നള്ളിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ആനയുടെ അസുഖങ്ങൾ, സംരക്ഷണ രീതികൾ തുടങ്ങി പാപ്പാൻ, ആന, ഉടമ, ബന്ധം എങ്ങനെയായിരിക്കണമെന്നുവരെ പാപ്പാൻമാരെ ബോധവാന്മാരാക്കുന്ന ക്ലാസുകളാണു വിവിധ ആളുകൾ നടത്തിയത്.
പരിചരണരീതികളിലെ വ്യത്യാസം, പാടില്ലാത്ത ഭക്ഷണം എന്നിങ്ങനെ കാര്യങ്ങളിലും ക്ലാസുകളിൽ മാർഗനിർദേശം നൽകി. ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ ദീപക് മിശ്ര പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ജയകുമാർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ നസുറുദീൻകുഞ്ഞ്, റിട്ട. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ശശീന്ദ്രദേവ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
ആനക്കലിയും ആനപ്രേമവും പങ്കുവച്ച് അവർ പിരിഞ്ഞു
02:02 AM Nov 08, 2017 | Deepika.com