ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ നല്കിയ അന്വേഷണ റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമപ്രകാരമാണ് റിപ്പോർട്ട് മാധ്യമങ്ങൾക്കു ലഭിച്ചത്. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ നിയന്ത്രണത്തിലുള്ള ലേക് പാലസ് റിസോർട്ടിലേക്കു റോഡ് നിർമിക്കാൻ പ്രാദേശിക നിരീക്ഷണ സമിതി 2011ൽ നൽകിയ ശിപാർശക്കത്ത് വ്യാജമാണോയെന്നു സംശയമുണ്ടെന്നു കളക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്.
വാട്ടർ വേൾഡ് ടൂറിസം കന്പനിയും കരുവേലി പാടശേഖരസമിതിയും നികത്തപ്പെട്ട സ്ഥലത്തിന്റെ ഉടമകളും ബന്ധപ്പെട്ടു കിടക്കുന്നതിനാൽ റിസോർട്ടിന്റെ വികസനത്തിനായി വരുത്തിയ മാറ്റങ്ങൾ കൃഷിയെ ബാധിക്കുന്നവയാണെങ്കിൽപ്പോലും സമിതിയോ പ്രദേശവാസികളോ ചോദ്യം ചെയ്തിട്ടില്ലെന്നും കളക്ടർ ടി.വി. അനുപമ തയാറാക്കി സർക്കാരിനു സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
20 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. ലേക്പാലസ് റിസോർട്ടിനു മുന്നിലൂടെ കടന്നുപോകുന്ന 880 മീറ്റർ നീളമുള്ള വലിയകുളം സീറോ ജെട്ടി ഗ്രാവൽ റോഡിന് 2013 മുതൽ നാലു ഘട്ടങ്ങളിലായി 25 ലക്ഷം രൂപ എംപിമാരായ പി.ജെ. കുര്യൻ, കെ.ഇ. ഇസ്മയിൽ എന്നിവർ അനുവദിച്ചു. ഇവിടെ ഉണ്ടായിരുന്ന 2.8 മീറ്റർ വീതിയുള്ള ബണ്ടിന്റെ അതേ വീതിയിൽ നിലം നികത്താതെ റോഡ് നിർമിക്കാനാണ് ഭരണാനുമതി ലഭിച്ചത്. എന്നാൽ, നിർവഹണ ഏജൻസി സമർപ്പിച്ച ബില്ലുകളിൽ റോഡിന്റെ വീതി മൂന്നര മീറ്ററാണ്. യഥാർഥത്തിൽ നാലു മീറ്ററും.
റോഡിനു വീതി കൂടി
റിസോർട്ട് വരെയുള്ള ആദ്യ 250 മീറ്റർ മൂന്നര മീറ്റർ വീതിയിൽ ടാർ ചെയ്തിട്ടുണ്ട്. എട്ടു കുടുംബങ്ങൾകൂടി റോഡ് ഉപയോഗിക്കുന്നതിനാൽ ‘പൊതു ആവശ്യം’ എന്ന നിബന്ധന പാലിക്കപ്പെടുന്നുണ്ട്. നെൽവയലിലേക്കുകൂടി കടന്ന് റോഡ് നിർമിക്കാൻ പ്രാദേശിക നിരീക്ഷണസമിതി ശിപാർശ നൽകിയെന്നു സ്ഥാപിക്കാൻ കന്പനി അധികൃതർ രേഖ ഹാജരാക്കിയിരുന്നു. എന്നാൽ, സംസ്ഥാനതല നിരീക്ഷണ സമിതിയുടെ അനുമതി വാങ്ങിയ തായി കാണുന്നില്ല. സർക്കാർ ഫണ്ടുപയോഗിച്ചുള്ള റോഡ് നിർമാണത്തിനു സംസ്ഥാന സമിതിയുടെ അംഗീകാരം നേടാത്തതിനാൽ അധിക നികത്തലിനു സാധൂകരണം നൽകണമോയെന്നു സർക്കാർ തീരുമാനിക്കണം.
തോമസ് ചാണ്ടിയുടെ ഭൂമി വിവാദം: കളക്ടറുടെ റിപ്പോർട്ട് പുറത്ത്
01:01 AM Nov 07, 2017 | Deepika.com