കോഴിക്കോട്: കൊച്ചി-മംഗളൂരു വാതക പൈപ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെടുന്നവർക്കും 10 സെന്റിനു താഴെ മാത്രം സ്വത്തുള്ളവർക്കും പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. ഇന്നലെ കോഴിക്കോട് കളക്ടറേറ്റിൽ വ്യവസായ മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
ചർച്ചയ്ക്കുശേഷം നടന്ന വാർത്താസമ്മേളനത്തിൽ തീരുമാനങ്ങൾ മന്ത്രി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. പൈപ് ലൈൻ പദ്ധതിക്കായി സ്ഥലം വിട്ടു നൽകുന്ന 10 സെന്റിൽ താഴെ മാത്രം സ്വത്തുള്ള ഭൂഉടമകൾക്കും പദ്ധതിക്കായി വീട് വിട്ടു നൽകുന്നവർക്കും പുനരധിവാസം ഉറപ്പാക്കാൻ ഗെയിലിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ചില വീടുകളുടെ തൊട്ടുമുന്പിലൂടെയാണ് പൈപ് ലൈൻ കടന്ന് പോകുന്നത്. ഇത്തരം വീടുകളെ സംരക്ഷിച്ചു മാത്രമേ പദ്ധതിയുടെ പണി പുരോഗമിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
വീടുകളുടെ തൊട്ടടുത്തുകൂടെ പൈപ് ലൈൻ കടന്നു പോകുന്നുണ്ടെങ്കിൽ അവിടങ്ങളിൽ 20 മീറ്ററിൽ കിള കീറി പൈപ്പ് സ്ഥാപിക്കില്ല. പകരം പൈപ്പ് സ്ഥാപിക്കാൻ ആവശ്യമായ 10 മീറ്റർ മാത്രം തുരന്ന് പൈപ്പ് സ്ഥാപിക്കാനും തീരുമാനമായി.
കേന്ദ്ര അക്യുസേഷൻ ആക്ട് പ്രകാരമാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത്. ആക്ടിന്റെ ചട്ട പ്രകാരം വിപണിവിലയുടെ 10 ശതമാനം മാത്രമാണ് സ്ഥലം വിട്ടു നൽകുന്നവർക്ക് വിതരണം ചെയ്യാൻ സാധിക്കുക.
എന്നാൽ, വിപണി വിലയുടെ അഞ്ചിരട്ടിയാണ് ഇപ്പോൾ നൽകുന്നത്. വിലയുടെ കാര്യത്തിൽ വർധനയുണ്ടാകണമെന്ന ആവശ്യം സർക്കാർ ഗൗരവമായി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് ഗെയിൽ അധികൃതരോട് ചർച്ച നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരമാവധി വർധിപ്പിച്ച വില ആയിരിക്കും ജനങ്ങൾക്ക് നൽകുകയെന്നും മന്ത്രി പറഞ്ഞു. വയൽ പ്രദേശത്ത് വിലക്കുറവുള്ളതിനാൽ നഷ്ടപരിഹാരം വർധിപ്പിക്കാനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടർ ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തി പരിഹാരം കാണും. ഇവിടങ്ങളിൽ പരമാവധി വില നൽകാൻ ഗെയിൽ തയാറാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിജ്ഞാപനം നടത്തിയ സ്ഥലത്തെ ഭൂമിയുടെ രേഖ ഹാജരാക്കിയാൽ ഒരാഴ്ചയ്ക്കുള്ളിൽ പണം നൽകും. നിർമാണം തുടങ്ങാനുള്ള സ്ഥലത്ത് പണി തുടങ്ങുന്പോൾ അഡ്വാൻസ് നൽകും. മൂന്നാഴ്ചയ്ക്കുള്ളിൽ രേഖകൾ സഹിതം ഹാജരായാൽ മുഴുവൻ പണവും നൽകും. ഇതേ കുറിച്ച് വ്യക്തത വരുത്തുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കും.
വാതക പൈപ് കടന്ന് പോകുന്നതിന് ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക പരിഹരിക്കാനും ജനങ്ങൾക്ക് ഹെൽപ്പ് ഡെസ്കിന്റെ സഹായം തേടാം. മൂന്ന് കേന്ദ്ര ഏജൻസിയുടെയും സംസ്ഥാനത്തെ ഒരു ഏജൻസിയുടെയും പരിശോധന കഴിഞ്ഞ ശേഷമാണ് വാതകം കടന്നു പോവുക. ഇതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. പൂർണ സുരക്ഷ ഉറപ്പുവരുത്തും വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പൈപ് ലൈനിന്റെ അലൈൻമെന്റ് മാറ്റുക എന്നത് പ്രായോഗികമല്ല. നേരത്തേ ഇതു സംബന്ധിച്ച് പഠനങ്ങൾ നടത്തിയതുമാണ്. ജനങ്ങൾക്ക് ദോഷകരമല്ലാത്ത രീതിയിൽ തന്നെ പ്രവൃത്തിയുമായി മുന്നോട്ടു പോവും.
സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തിൽ പോലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കും. പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചകളുണ്ടായിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. പ്രദേശത്ത് അക്രമം നടത്തിയത് അവിടത്തെ ജനങ്ങളല്ലെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. ഇതും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
സമരത്തിന്റെ മറവിൽ തീവ്രസ്വഭാവമുള്ള സംഘടനകൾ ബോധപൂർവം അക്രമം കാണിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ എംഎൽഎമാരായ കാരാട്ട് റസാഖ്, ജോർജ് എം. തോമസ്, കോഴിക്കോട് ജില്ലാ കളക്ടർ യു.വി. ജോസ്, കോഴിക്കോട് റൂറൽ എസ്പി എം.കെ. പുഷ്കരൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന ആവശ്യം അംഗീകരിച്ചില്ല: ഷാനവാസ് എംപി
കോഴിക്കോട്: കൊച്ചി-മംഗളൂരു പൈപ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടു വ്യവസായമന്ത്രി എ.സി. മോയ്തീന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് എം.ഐ. ഷാനവാസ് എംപി. ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ കാര്യങ്ങളിൽ വ്യക്തത വരുത്താതെയാണു ചർച്ച പിരിഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ജനവാസകേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കുക, ഭൂമിയുടെ ന്യായവില അംഗീകരിക്കില്ല എന്നതായിരുന്നു നിലപാട്. ഇതിനൊന്നും മന്ത്രി മറുപടി പറഞ്ഞിട്ടില്ല. വിപണിവിലയുടെ നാലിരട്ടിയാണു സ്ഥലം വിട്ടുനൽക്കുന്നവർക്കു നൽകേണ്ടതെന്നും ഷാനവാസ് പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പൈപ് ലൈനിന്റെ അലൈൻമെന്റ് എന്തുകൊണ്ടാണു മാറ്റാൻ സാധിക്കാത്തതെന്നു സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ ജനവാസ മേഖലയെ ഒഴിവാക്കി പദ്ധതി നടപ്പാക്കാം.
ഇന്നത്തെ കാലത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് അലൈൻമെന്റ് മാറ്റാൻ യാതൊരു പ്രയാസവുമില്ല. 10 സെന്റിനു താഴെ ഭൂമിയുള്ളവർക്കു നടപ്പാക്കുന്ന പാക്കേജ് സമരസമിതി അംഗീകരിക്കുകയാണെങ്കിൽ യുഡിഎഫും അതിനെ പിന്തുണയ്ക്കും. എന്നാൽ, സമരസമിതിക്കു പാക്കേജിനോട് താത്പര്യമില്ലെങ്കിൽ യുഡിഎഫ് സമരസമിതിക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
സമരത്തെ അടിച്ചമർത്താൻ ശ്രമിച്ച പോലീസ് നടപടി യുഡിഎഫ് അംഗീകരിക്കില്ല. സമരവുമായി മുന്നോട്ടു പോവാനാണു സമരസമിതി തീരുമാനമെങ്കിൽ യുഡിഎഫ് ഒപ്പമുണ്ടാകുമെന്നും ഷാനവാസ് പറഞ്ഞു.
സമരസമിതിയുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനായി ഇന്ന് സമരസമിതി യോഗം ചേരും. ചർച്ചയ്ക്കിടയിൽ ഗെയിൽ അധികൃതർ മോശമായി പ്രതികരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഗെയിൽ: പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു
01:01 AM Nov 07, 2017 | Deepika.com