കൊച്ചി: ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്.
ആലുവ പുഴയോരത്തു നിന്നുമാണ് പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത്. നാട്ടുകാരും പോലീസിനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു. മാനസിക രോഗമുള്ള ഒരു വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയാണിയാള്‍. പിന്നീട് എറണാകുളത്ത് എത്തിയ ഇയാൾ നിരവധി മോഷണങ്ങൾ നടത്തിയിരുന്നു.
2022ല്‍ പെരുമ്പാവൂരില്‍ നടന്ന മോഷണക്കേസിൽ ഇയാൾ അറസ്റ്റിലായെങ്കിലും വ്യാജ പേരും വിലാസവും നൽകി പോലീസിനെ കബളിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് 10-നാണ് ശിക്ഷ കഴിഞ്ഞ് വിയ്യൂര്‍ ജയിലില്‍ നിന്നും ഇറങ്ങിയത്. ശേഷമാണ് ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയ ക്രൂരകൃത്യം ചെയ്തത്.
പുലര്‍ച്ചെ രണ്ടോടെ ചാത്തന്‍പുറത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അതിഥിതൊഴിലാളികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. നാട്ടുകാര്‍ സമയോചിതമായി നടത്തിയ തിരച്ചിലിനൊടുവില്‍ രക്തംവാർന്ന നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുവയസുകാരി അപകടനില തരണം ചെയ്തു. എന്നാല്‍ സ്വകാര്യഭാഗങ്ങളില്‍ മുറിവുണ്ട്. അതിനാല്‍ കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയെന്നും എസ്പി വിവേക് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളുടെ അഞ്ച് വയസുകാരി മകളെ തട്ടിക്കൊണ്ടുപോയി ബലാത്സഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുന്‍പാണ് ആലുവയില്‍ നിന്ന് സമാനമായ മറ്റൊരു വിവരം പുറത്ത് വരുന്നത്.
ആലുവ പീഡനക്കേസ്: പ്രതി പിടിയില്‍
04:54 PM Sep 07, 2023 | Deepika.com