കൊച്ചി: മാത്യു കുഴല്നാടന് എംഎല്‍എയുടെ കോതമംഗലത്തെ കുടുംബ വീട്ടില്‍ നടന്ന പരിശോധനയില്‍ നിര്‍ണായക റിപ്പോര്‍ട്ട് തിങ്കളാഴ്ച തഹസില്‍ദാര്‍ക്ക് ലഭിക്കും. കഴിഞ്ഞദിവസം കോതമംഗലം താലൂക്കിലെ റവന്യു സര്‍വേ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനാ നടത്തിയ റിപ്പോര്‍ട്ടാണ് കൈമാറുക.
അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയില്‍ നിലം ഉള്‍പ്പെടുന്നുണ്ടോ, ഉണ്ടെങ്കില്‍ നിലം മണ്ണിട്ട് നികത്തിയോ എന്നതടക്കമുള്ള കാര്യങ്ങളിലെ റിപ്പോര്‍ട്ട് മാത്യുവിനെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ്.
എംഎല്‍എയുടെ വീട്ടിലേക്കുള്ള റോഡ് മണ്ണിട്ട് നികത്തി കെട്ടുന്നതിനേചൊല്ലി നേരത്തേ തര്‍ക്കമുണ്ടായിരുന്നു. ഇവിടെ അനധികൃതമായി ഭൂമി നികത്തിയെന്ന് ആരോപിച്ച് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ എംഎല്‍എക്കെതിരേ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വിജിലന്‍സ് സര്‍വേ നടത്താന്‍ റവന്യു വകുപ്പിന് നിര്‍ദേശം നല്‍കിയത്.
നാലു മാസം മുമ്പ് കടവൂര്‍ വില്ലേജില്‍നിന്ന് ഉദ്യോഗസ്ഥരെത്തി ഇവിടെ പരിശോധന നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
ആരോപണങ്ങളില്‍ മാത്യു കുഴല്‍നാടനെ പിന്തുണച്ചും മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ഞായറാഴ്ച രംഗത്തെത്തി. ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയര്‍ന്നപ്പോള്‍ ഏതു രേഖകള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴല്‍നാടനാണോ ആണത്തമുള്ളതെന്ന് സുധാകരന് ചോദിച്ചു.
വീണയ്ക്കെതിരായ ആരോപണത്തില്‍ അതേ രീതിയില്‍ വെല്ലുവിളിക്കാനുള്ള തന്റേടം സിപിഎമ്മിനുണ്ടോയെന്നും സുധാകരന് ചോദിച്ചു.
മാത്യു കുഴല്നാടന് നിര്‍ണായകം; റീസർവേ റിപ്പോര്‍ട്ട് തഹസില്‍ദാറിന് ഇന്ന് കൈമാറിയേക്കും
09:47 AM Aug 21, 2023 | Deepika.com