ശ്രീനഗർ: ചൈന ഇന്ത്യയില്‍ കടന്നുകയറി ഭൂമി പിടിച്ചെടുത്തെന്ന ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരിഞ്ച് സ്ഥലം പോലും നഷ്ടമായില്ലെന്ന പ്രധാനമന്ത്രിയുടെ വാദം തെറ്റാണ്. ലഡാക്കിലുള്ള എല്ലാവര്ക്കും ഇക്കാര്യം അറിയാമെന്നും രാഹുല്‍ പറഞ്ഞു.
രാജീവ് ഗാന്ധിയുടെ 79-ാം ജന്മവാര്ഷിക ദിനത്തില്‍ ലഡാക്കിലെ പാങ്കോങ്ങ് തടാകതീരത്ത് പൂജ നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. ലഡാക്കിലെ ജനങ്ങളുമായി താന്‍ സംസാരിച്ചു. ചൈന ലഡാക്കിലേക്ക് കടന്നുകയറിയെന്നാണ് അവര്‍ക്ക് പറയാനുള്ളതെന്നും രാഹുല്‍ ആരോപിച്ചു.
ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്.
അതിര്‍ത്തി തര്‍ക്കം അടക്കമുള്ള വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് രാഹുലിന്റെ പരാമര്‍ശം. ചൈന ഇന്ത്യയുടെ ഭൂമി കവരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് രാഹുല്‍ നേരത്തേയും വിമര്‍ശനം ഉന്നയിച്ചിരുന്നു.
ചൈന ഇന്ത്യന്‍ ഭൂമി കൈയേറി, ലഡാക്കിലുള്ളവര്ക്ക് ഇതറിയാം: രാഹുല്‍ ഗാന്ധി
02:11 PM Aug 20, 2023 | Deepika.com