കോട്ടയം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം തരംതാണെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചീഫ് സെക്യൂരിറ്റി ഓഫീസറായി മറിയെന്നും കുഴൽനാടൻ പരിഹസിച്ചു.
വീണ വിജയന്റെ കമ്പനിക്കെതിരായ ആരോപണത്തെ ന്യായീകരിച്ച് സിപിഎം രംഗത്തുവന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു കുഴൽനാടന്റെ പരിഹാസം. ശരശയ്യയിൽ ആയാലും ഈ കൊള്ളയ്ക്കെതിരെ പോരാടുമെന്നും ഇനിയും അന്പേൽക്കാൻ തയാറെന്നും മാത്യു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ നടക്കുന്നത് ഒരു കുടുംബത്തിന്റെ കൊള്ളയാണ്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീണാ വിജയന്റെ കമ്പനി നിരവധി കന്പനികളിൽനിന്നും പണം വാങ്ങിയിട്ടുണ്ടെന്നും മാത്യു ആരോപിച്ചു.
1.72 കോടി വാങ്ങിയത് സിപിഎം പറയുന്നതുപോലെ രണ്ട് കമ്പനികൾ തമ്മിലുള്ള നിയമപരമായ കരാറിന്റെ പേരിലെങ്കിൽ നികുതി അടച്ചിരുന്നോയെന്ന് കുഴൽനാടൻ ചോദിച്ചു. 30 ലക്ഷത്തോളം രൂപയാണ് വീണയുടെ കമ്പനി എക്സാലോജിക് ജിഎസ്ടി അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ ആറ് ലക്ഷം മാത്രമാണ് ജിഎസ്ടി ഇനത്തിൽ അടച്ചത്.
ഈ ഇടപാട് ഒന്നുകിൽ മാസപ്പടി എന്ന് സിപിഎം സമ്മതിക്കണം. അല്ലെങ്കിൽ നികുതി വെട്ടിപ്പാണ് നടന്നതെന്നും എംഎൽഎ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രിക്ക് കുഴൽനാടൻ വാർത്താ സമ്മേളനത്തിനിടെ പരാതി അയച്ചു. ധനമന്ത്രിക്ക് ഇഛാശക്തിയുണ്ടെങ്കിൽ ഈ പണം ഈടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിഎംആർഎൽ ൽ നിന്നും വീണയുടെ കമ്പനി കൂടുതൽ പണം വാങ്ങിയിട്ടുണ്ട്. 2017 മുതൽ 19 വരെയുള്ള കാലത്താണ് പണം വാങ്ങിയത്. കൂടാതെ കർത്തയുടെ ഭാര്യയുടെ കമ്പനിയിൽനിന്നും 36 ലക്ഷം വാങ്ങി. 1.72 കോടി കൂടാതെയാണ് ഈ ഇടപാടെന്നും മാത്യു പറഞ്ഞു.
സെക്യൂരിറ്റി ഏജൻസിയായി സിപിഎം: നടക്കുന്നത് കുടുംബക്കൊള്ളയെന്ന് കുഴൽനാടൻ
06:06 PM Aug 19, 2023 | Deepika.com