തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പുതിയ സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കണമെന്ന വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ ശിപാർശ തള്ളി, സെക്രട്ടേറിയറ്റ് പരിഷ്കാരത്തെക്കുറിച്ചു പഠിച്ച വി.എസ്. സെന്തിൽ കമ്മിറ്റി ശിപാർശ. നിലവിലെ സെക്രട്ടേറിയറ്റ് മാറ്റിസ്ഥാപിക്കാതെ ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സമഗ്ര പരിഷ്കരണം നടത്തണമെന്നു റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
നിയമസഭയിൽ നിന്ന് അകലെയായി സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത് നിയമസഭാസമ്മേളനം നടക്കുന്പോൾ സഭയിൽ ഹാജരാകേണ്ട ഉദ്യോഗസ്ഥർക്ക് പ്രയാസം സൃഷ്ടിക്കും. സെക്രട്ടേറിയറ്റ് മാറ്റിസ്ഥാപിക്കുന്നത് സർക്കാരിന് വലിയ സാന്പത്തികബാധ്യത സൃഷ്ടിക്കും. നിലവിലെ കെട്ടിടങ്ങൾ സൗന്ദര്യവും പൈതൃകവും നഷ്ടപ്പെടാത്ത രീതിയിലും സുരക്ഷിതത്വം ഉറപ്പാക്കിയും ശാസ്ത്രീയമായി പുനഃക്രമീകരിക്കണമെന്നാണു നിർദേശം.
പൈതൃകമന്ദിരങ്ങളിൽ അറ്റകുറ്റപ്പണി നടത്താൻ പ്രാവീണ്യവും പരിചയസന്പത്തുമുള്ള സ്ഥാപനത്തെ ചുമതലപ്പെടുത്തണം. റീമോഡലിംഗ് നടക്കുന്പോൾ സെക്രട്ടേറിയറ്റ് പ്രവർത്തനം തടസപ്പെടാത്ത രീതിയിൽ ഓഫീസുകൾ കാന്പസിനകത്ത് താത്കാലികമായി പുനഃക്രമീകരിക്കുകയും പണി പൂർത്തീകരിക്കുന്ന ഭാഗത്തേക്ക് മുൻകൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കുകയും ചെയ്യണം.
സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾ റീമോഡലിംഗ് നടത്തുന്പോൾ സെക്രട്ടേറിയറ്റ് സെൻട്രൽ ലൈബ്രറിക്കും നിയമവകുപ്പ് ലൈബ്രറിക്കും ആധുനിക സംവിധാനം ഒരുക്കണം. മന്ത്രിമാരുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും ഓഫീസുകൾ അടുത്തടുത്തു ക്രമീകരിക്കണം.
സെക്രട്ടേറിയറ്റിൽ ശാസ്ത്രീയമായ മാലിന്യനിർമാർജന സംവിധാനം ആസൂത്രണം ചെയ്ത് ഉടൻ നടപ്പാക്കണം. പൊതുഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായും പരിസ്ഥിതിവകുപ്പ് സെക്രട്ടറി, ശുചിത്വ മിഷൻ സിഇഒ, അനെർട്ട് ഡയറക്ടർ എന്നിവർ അംഗങ്ങളായുമുള്ള കമ്മിറ്റിയെ ഇതിനായി രൂപീകരിക്കണമെന്നും സമിതി ശിപാർശ ചെയ്തു.
സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കണമെന്ന അച്യുതാനന്ദൻ സമിതി ശിപാർശ തള്ളി സെന്തിൽ കമ്മിറ്റി
08:06 PM Aug 18, 2023 | Deepika.com