റാഞ്ചി: അപകീര്‍ത്തിക്കേസില്‍ റാഞ്ചിയിലെ പ്രത്യേക കോടതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകേണ്ടെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി. സിറ്റിംഗ് എംപി എന്ന തിരക്ക് കണക്കിലെടുത്താണ് കോടതി ഉത്തരവ്.
"മോദി' പരാമര്‍ശത്തില്‍ പ്രദീപ് മോദി എന്നയാള്‍ രാഹുലിനെതിരേ റാഞ്ചി കോടതിയില്‍ മാനനഷ്ടക്കേസ് കൊടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് രാഹുല്‍ അഭ്യര്‍ഥിച്ചെങ്കിലും നേരിട്ടെത്തണമെന്ന് റാഞ്ചി കോടതി ഉത്തരവിട്ടു. ഇതിനെതിരേ രാഹുല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2019ല്‍ കര്‍ണാടകയിലെ കോലാര്‍ നിയോജക മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് ഗാന്ധിക്കെതിരേ കേസെടുത്തത്. "കള്ളന്മാര്ക്കെല്ലാം എങ്ങനെയാണ് മോദി എന്നത് പൊതുവായ കുടുംബപ്പേര് ആയത്' എന്നതായിരുന്നു ആ വിവാദ പരാമര്‍ശം.
പരാമര്‍ശത്തില്‍ ഗുജറാത്ത് എംപി പൂര്‍ണേഷ് മോദി സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. കോടതി രണ്ടുവര്‍ഷം ശിക്ഷ വിധിച്ചതോടെ രാഹുലിന് എംപി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. രാഹുൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴ്ക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.
പിന്നീട് സുപ്രീം കോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചതോടെയാണ് രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് അംഗത്വം തിരികെ ലഭിച്ചത്.
അപകീര്‍ത്തിക്കേസ്: രാഹുല്‍ നേരിട്ട് ഹാജരാകേണ്ടെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി
01:01 PM Aug 18, 2023 | Deepika.com