മുംബൈ: ജയ്പുർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ടിക്കാറാം മീണയെയും മൂന്നു യാത്രക്കാരെയും വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ ആർപിഎഫ് കോൺസ്റ്റബിൾ ചേതൻസിംഗ് ചൗധരിയെ (34) സർവീസിൽ നിന്നു പിരിച്ചുവിട്ടു.
മുംബൈ പാൽഘർ സ്റ്റേഷനു സമീപം ജൂലൈ 31നായിരുന്നു സംഭവം. യാത്രക്കാരായ അബ്ദുൾ ഖാദർ മുഹമ്മദ് ഹുസൈൻ, സയ്യദ് സൈഫുദീൻ, അസ്ഗർ അബ്ബാസ് ഷേക്ക് എന്നിവരാണു വെടിയേറ്റു മരിച്ചത്. കൊലയ്ക്കുപിന്നിലുള്ള ലക്ഷ്യമെന്താണെന്നു വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു.
2017ൽ ആർപിഎഫിന്റെ ഡോഗ് സ്ക്വാഡിലായിരുന്ന ചേതൻസിംഗിനെതിരേ പീഡനക്കേസുണ്ടായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. സഹപ്രവർത്തകന്റെ എടിഎം കാർഡ് ഉപയോഗിച്ചു പണം പിൻവലിച്ചെന്ന കേസും ഇയാൾക്കെതിരേയുണ്ട്.
ട്രെയിനിലെ കൂട്ടക്കൊല: കോൺസ്റ്റബിളിനെ പിരിച്ചുവിട്ടു
08:50 AM Aug 18, 2023 | Deepika.com