തിരുവനന്തപുരം: കൈതോലപ്പായയില്‍ പണം കടത്തിയ സംഭവത്തിൽ സത്യം വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് രമേശ് ചെന്നിത്തല.
പേരുകള്‍ വെളിപ്പെടുത്തിയതോടെ ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും മന്ത്രിക്കും എതിരേ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ പിണറായി വിജയന് മൗനം തുടരുകയാണ്. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, കൈതോലപ്പായ വിവാദത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന് വെളിപ്പെടുത്തിയിരുന്നു. കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ട് കോടി 35 ലക്ഷം രൂപ കൊണ്ടുപോയത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നായിരുന്നു ശക്തിധരന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
കലൂരിലെ ദേശാഭിമാനി ഓഫീസില്‍ താമസിച്ചുകൊണ്ട് പണം സമാഹരിച്ചശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ആണെന്നും പണം എകെജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി.രാജീവ് ആണെന്നും പോസ്റ്റില്‍ പറയുന്നു.
രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെയാണ് പിണറായി പണം സമാഹരിച്ചത്. നേരത്തെ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും വലിയ മാറ്റമൊന്നും സംഭവിക്കുമായിരുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.
തെളിവില്ലാത്തതിനാല്‍ കേസില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.
കൈതോലപ്പായ വിവാദം: മുഖ്യമന്ത്രിക്കെതിരേ ഉയരുന്നത് ഗുരുതര ആരോപണമെന്ന് ചെന്നിത്തല
02:54 PM Aug 17, 2023 | Deepika.com