ന്യൂഡല്‍ഹി: ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരേ എ.രാജ നല്കിയ അപ്പീല്‍ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ജസ്റ്റീസ് അനിരുദ്ധാ ബോസ് അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക.
യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്നു ഡി.കുമാര്‍ ആണ് രാജയ്ക്കെതിരേ ഹൈക്കോടതിയെ സമീപിച്ചത്. രാജ ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണെന്നും വിവാഹം അടക്കമുള്ള കാര്യങ്ങള്‍ ആ വിശ്വാസപ്രകാരമാണ് നടന്നതെന്നും കുമാര്‍ ചൂണ്ടിക്കാട്ടി.
രാജയുടെ പൂര്‍വികര്‍ 1951ന് ശേഷമാണ് കേരളത്തിലേക്ക് എത്തിയത്. ആയതിനാല്‍തന്നെ കേരളത്തിലെ പട്ടികജാതി അനുകൂല്യ സംവരണം അദ്ദേഹത്തിന് ലഭിക്കില്ലെന്ന് ഡി. കുമാര്‍ വാദിച്ചു.
കുമാറിന്റെ ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. പിന്നീട് രാജയുടെ നിയമ സഭാംഗത്വം റദ്ദാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സുപ്രീം കോടതിയെ സമീപിക്കുന്നതിനായിരുന്നു ഇടക്കാല സ്റ്റേ.
അതേ സമയം എതിര് സത്യവാംഗ്മൂലം സുപ്രീം കോടതിയിൽ രാജ സമര്‍പ്പിച്ചു. താന്‍ പറയ സമദായത്തില്പ്പെട്ട വ്യക്തിയാണ്. താന്‍ ക്രിസ്തുമതം സ്വീകരിച്ചു എന്ന് തെളിയിക്കാന്‍ യാതൊരു രേഖയും കുമാറിന് സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം എതിര് സത്യവാംഗ്മൂലത്തിൽ പറഞ്ഞു.
തന്റെ വിവാഹം നടന്നത് വീട്ടിലാണ്. പള്ളിയില്വച്ചല്ല. മാത്രമല്ല തന്നെ മാമോദീസ മുക്കി എന്നു പറയുന്ന ആള്‍ക്ക് താന്‍ ജനിച്ച സമയത്ത് 13 വയസ് മാത്രമാണെന്ന് രാജ പറഞ്ഞു. ഈ പ്രായമുള്ള ഒരാള്‍ എങ്ങനെയാണ് ഒരാളെ മാമോദീസ മുക്കുക എന്നും രാജ ചോദിക്കുന്നു.
തന്റെ കുടുംബം 1949 മുതല്‍ കേരളത്തില്‍ ഉള്ളവരാണ്. പൂര്‍വികര്‍ കേരളത്തില്‍ എത്തി സ്ഥിരതാമസമാക്കിയവരാണ്. അതിനാല്‍തന്നെ സംവരണ ആനുകൂല്യം തനിക്ക് ലഭിക്കുമെന്നും രാജ ചൂണ്ടിക്കാട്ടുന്നു.
ഡി. കുമാറിന്റെ അഭിഭാഷകന് സമര്‍പ്പിച്ച തന്റെ വിവാഹ ചിത്രത്തിന്റെ സിഡി നിയമപരമായി നിലനില്‍ക്കുന്ന തെളിവുകളല്ല. ഈ തെളിവുകളിൽ തന്റെ വാദം കണക്കിലെടുക്കാതെയാണ് ഹെെക്കോടതി വിധി എന്നും രാജ എതിര് സത്യവാംഗ്മൂലത്തില്‍ പറയുന്നു.
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കല്‍: എതിര്സത്യവാംഗ്മൂലവുമായി എ.രാജ സുപ്രീം കോടതിയിൽ
11:30 AM Aug 17, 2023 | Deepika.com