തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി. പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതൽ വൈദ്യുതി വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ഇന്ന് ചേർന്ന ബോർഡ് യോഗം ചർച്ച ചെയ്തു.
കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനും ഇതിനാവശ്യമായ പണം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളിൽ തത്വത്തിൽ ധാരണയായെങ്കിലും പവർകട്ട് ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന കാര്യത്തിൽ തീരുമാനമായില്ല. സംസ്ഥാനം നേരിടുന്ന ഗുരുതര വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടി സ്വീകരിക്കാമെന്നതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച നൽകാൻ കെഎസ്ഇബി ചെയർമാന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശം നൽകി.
വിഷയം ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച വീണ്ടും യോഗം ചേരും. പവർകട്ട് ഏർപ്പെടുത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ തിങ്കളാഴ്ച അന്തിമ തീരുമാനം വരും.
ഡാമുകളിൽ മതിയായ വെള്ളമില്ലാത്തതിനെ തുടർന്ന് ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് കേരളം നീങ്ങുന്നത്. സംഭരണ ശേഷിയുടെ 30 ശതമാനത്തോളം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളിൽ ശേഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് എണ്‍പത് ശതമാനത്തോളം വെള്ളമുണ്ടായിരുന്നു.
പ്രതിദിനം 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തു നിന്നും വാങ്ങുന്നത്.
വൈദ്യുതി പ്രതിസന്ധി സ്ഥിതി ഗുരുതരം; പവർകട്ടിൽ തിങ്കളാഴ്ച തീരുമാനം
11:39 PM Aug 16, 2023 | Deepika.com