കൊച്ചി: അധ്യാപകനും എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ പ്രഫ. തുറവൂർ വിശ്വംഭരൻ(74) അന്തരിച്ചു. അർബുദരോഗം മൂർച്ഛിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരുന്നു അന്ത്യം. മൃതദേഹം എറണാകുളം ടൗണ്ഹാളിലെ പൊതുദർശനത്തിനുശേഷം ഉച്ചയോടെ അയ്യപ്പൻകാവിൽ തിലക് റോഡിലുള്ള വീട്ടിലെത്തിച്ച് വൈകുന്നേരം അഞ്ചരയോടെ പച്ചാളം ശ്മശാനത്തിൽ സംസ്കരിച്ചു.
1943 സെപ്റ്റംബർ അഞ്ചിന് ആലപ്പുഴ ജില്ലയിലെ തുറവൂരിൽ ആയുർവേദ-സംസ്കൃത പണ്ഡിതനായ കെ. പത്മനാഭന്റെയും കെ. മാധവിയുടെയും മകനായി ജനിച്ചു. തുറവൂർ ടിഡിഎച്ച്എസ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കാസർഗോഡ് സർക്കാർ കോളജിൽ മലയാളം ലക്ചറർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം എറണാകുളം മഹാരാജാസ് ഉൾപ്പെടെ കലാലയങ്ങളിൽ അധ്യാപകനായിരുന്നു. മഹാരാജാ സി ൽ പ്രിൻസി പ്പലായി വിരമിച്ചു.
തപസ്യയുടെ മുൻ അധ്യക്ഷൻ, ‘കുരുക്ഷേത്ര പ്രകാശൻ’ മാനേജിംഗ് ഡയറക്ടർ, ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മഹാഭാരത ദർശനം-ഒരു പുനർവായന എന്നതടക്കമുള്ള പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ്, ഡോ. സി.പി. മേനോൻ അവാർഡ് തുടങ്ങിയ ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടു.
ഭാര്യ: കാഞ്ചന (റിട്ട. അധ്യാപിക, അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ), മക്കൾ: മഞ്ജു (ഐടി പ്രഫഷണൽ), സുമ (അധ്യാപിക, അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: വിജയ് (ഐടി പ്രഫഷണൽ), ഡോ. രഞ്ജിത്ത് (തൃപ്പൂണിത്തുറ).
പ്രഫ. തുറവൂർ വിശ്വംഭരൻ അന്തരിച്ചു
01:39 AM Oct 21, 2017 | Deepika.com