ന്യൂഡൽഹി: ഭാഷാപ്രയോഗത്തിലെ ലിംഗ വിവേചനത്തെ പടിക്കുപുറത്താക്കാൻ കൈപ്പുസ്തകവുമായി പരമോന്നത കോടതി. ലിംഗവിവേചനമുളള വാർപ്പ് മാതൃക ഭാഷാപ്രയോഗങ്ങള്‍ കോടതി വ്യവഹാരങ്ങളിൽനിന്നും ഒഴിവാക്കുന്നതിനായി സുപ്രീം കോടതി കൈപ്പുസ്തകം പുറത്തിറക്കി.
സ്ത്രീകളെ അവമതിക്കുന്ന ഭാഷാ പ്രയോഗങ്ങൾക്ക് പകരം പുതിയ പദങ്ങൾ ഉൾപ്പെടുത്തിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഒഴിവാക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍, പകരം ഉപയോഗിക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍ എന്നിവയാണ് ഇതിലുള്ളത്.
അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങള്‍ ഇതോടെ കോടതി അടിച്ചുപുറത്താക്കി. ഇനിമുതല്‍ കോടതികളിലോ കോടതി രേഖകളിലോ ഇവ ഉപയോഗിക്കാൻ പാടില്ല. അഭിസാരിക എന്നതിന് പകരം "വിവാഹത്തിന് പുറത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീ' എന്ന് ഉപയോഗിക്കണം. അവിഹിതത്തിന് പകരം "വിവാഹത്തിന് പുറത്തുള്ള ബന്ധം' എന്നും.
വിവാഹേതര ബന്ധം എന്ന് പറയുന്നതിന് പകരം "വിവാഹത്തിന് പുറത്തുള്ള ബന്ധം'എന്നാണ് പറയേണ്ടത്. കാമവികാരപരമായ ലൈംഗിക വേഴ്ച എന്നതിന് പകരം "ലൈംഗിക വേഴ്ച' എന്ന് മാത്രം പറഞ്ഞാല്‍ മതി. വേശ്യ എന്ന പദത്തിന് പകരം "ലൈംഗിക തൊഴിലാളി' എന്ന് ഉപയോഗിക്കണം.
അവിവാഹിതയായ അമ്മയെന്ന് പറയുന്നതിന് പകരം "അമ്മ' എന്ന് പറഞ്ഞാല്‍ മതി. ജാരസന്തതി എന്ന് ഉപയോഗിക്കുന്നതിന് പകരം "വിവാഹിതരല്ലാത്ത മാതാപിതാക്കള്‍ക്ക് ഉണ്ടായ കുട്ടി' എന്നാണ് ഉപയോഗിക്കേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത ലൈംഗിക തൊഴിലാളി എന്നതിന് പകരം "മനുഷ്യക്കടത്തിന് ഇരയായ കുട്ടി' എന്നാണ് ഇനി മുതല്‍ പറയേണ്ടത്.
ഭാഷയിലെ ലിംഗ വിവേചനം കോർട്ടിനുപുറത്ത്; കൈപ്പുസ്തകവുമായി പരമോന്നത കോടതി
09:06 PM Aug 16, 2023 | Deepika.com