കോട്ടയം: മാസപ്പടി വിവാദം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. ഇതിനായി ഒരു പാവം പെണ്‍കുട്ടിയെ ആക്രമിക്കുകയാണെന്നും വ്യക്തിഹത്യ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി. കരിമണല്‍ കമ്പനിയില്‍ നിന്നും വാങ്ങിയത് കണ്‍സള്‍ട്ടന്‍സി ഫീസ് ആണ്. കൊടുത്തവര്‍ക്കും വാങ്ങിയവര്‍ക്കും പരാതി ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി വരുന്നതായി വിവാദം ഉയര്‍ന്നിരുന്നു. എംആര്‍എല്‍ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയത് 1.72 കോടി രൂപയാണ്. ഇത് നിയമവിരുദ്ധ ഇടപാടാണെന്ന് ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തിയിരുന്നു.
2017- 2020 കാലയളവിലാണ് എസ്.എന്‍.ശശിധരന് കര്‍ത്തായുടെ കമ്പനി പണം നല്‍കിയത്. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് പണം നല്‍കിയതെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍.
വീണയും ഇവരുടെ സ്ഥാപനമായ എക്സാലോജിക്കും വിവിധ സേവനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് സിഎംആര്‍എലുമായി കരാര്‍ ഉണ്ടാക്കിയത്. ഈ സേവനങ്ങള്‍ ഒന്നും നല്‍കിയില്ല. എന്നാല്‍ കരാര്‍ പ്രകാരം പണം നല്‍കിയെന്ന് കര്‍ത്ത ആദായനികുതി വകുപ്പിന് മൊഴി നല്‍കിയിരുന്നു.
പുതുപ്പള്ളിയില്‍ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്നും അന്തരീക്ഷം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും ഇ.പി. ജയരാജന് പറഞ്ഞു.
പാവം പെണ്‍കുട്ടിയെ ആക്രമിക്കുന്നു: മാസപ്പടി വിവാദത്തിൽ ഇപി
06:27 PM Aug 16, 2023 | Deepika.com