തിരുവനന്തപുരം: വിജിലന്‍സ് കേസുകൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ടന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴല്നാടന്. താന്‍ ഭയപ്പെടുന്നില്ലെന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ ഹര്‍ഷീന നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്റേയും അദ്ദേഹത്തിന്റെ സുഹൃത്ത് നരേന്ദ്ര മോദിയുടെയും കൈയിലാണ് അന്വേഷണ ഏജന്‍സികള്‍. സര്‍ക്കാരിന്റെ തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മുഴുവന്‍ ആളുകളെയും വേട്ടയാടുന്നെന്നും മാത്യു കുഴല്‍ നാടന്‍ വിമര്‍ശിച്ചു.
നേരത്തെ, നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരേ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
മാത്യു കുഴല്‍നാടനെതിരേ കഴിഞ്ഞദിവസം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനൻ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. മാത്യു കുഴല്നാടന് ചിന്നക്കനാലിലെ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയത് നികുതി വെട്ടിച്ചാണ്. 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് വില കാണിച്ചത്.
അടുത്തദിവസം നല്കിയ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും വെട്ടിച്ചു. മൂവാറ്റുപുഴയില്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും മോഹനന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് എതിരേ ആക്ഷേപം ഉന്നയിച്ചതുകൊണ്ടല്ല ഇപ്പോള്‍ ഈ വിഷയം ആരോപിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിനെ ഒഴികെ എല്ലാവര്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആളാണ് മാത്യു കുഴല്നാടന്. അതുകൊണ്ട് പുതിയ ആക്ഷേപത്തിനുള്ള മറുപടിയല്ല പരാതിയെന്നുമാണ് മോഹനന് പറഞ്ഞത്.
എന്നാൽ താന്‍ നികുതി വെട്ടിച്ചിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്നാടന് പ്രതികരിച്ചു. വെെകുന്നേരം നാലിന് കെപിസിസി ആസ്ഥാനത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപണങ്ങള്‍ക്ക് മറുപടി നൽകുമെന്നാണ് വിവരം.
വിജിലന്‍സ് കേസുകൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ട; ഇനിയങ്ങോട്ട് യുദ്ധം: കുഴല്നാടന്
01:07 PM Aug 16, 2023 | Deepika.com